21 Aug 2023 2:11 PM IST
Summary
- മൂന്ന് ഫാമിലി ഓഫിസുകളാണ് ഓഹരികള്‍ ഏറ്റെടുത്തത്
- ഓഹരി പങ്കാളിത്തം 26%ന് താഴെ എത്തിക്കാനാണ് സോഫ്റ്റ്‍ബാങ്കിന്‍റെ ശ്രമം
ഇ-കൊമേഴ്‌സ് പ്ലാറ്റ്‍ഫോമായ ഫസ്‍റ്റ്‍ക്രൈയിലെ ഏകദേശം 435 കോടി രൂപയുടെ ഓഹരികൾ സോഫ്റ്റ്ബാങ്ക് വിറ്റഴിച്ചു. രഞ്ജൻ പൈയുടെ എംഇഎംജി ഫാമിലി ഓഫീസ്, ഹർഷ് മാരിവാലയുടെ ഷാർപ്പ് വെഞ്ചേഴ്‌സ്, ഹേമേന്ദ്ര കോത്താരിയുടെ ഡിഎസ്‍പി ഫാമിലി ഓഫീസ് എന്നിവയാണ് ഈ ഓഹരികള്‍ ഏറ്റെടുത്തിട്ടുള്ളത്.
29 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്ന സോഫ്റ്റ്ബാങ്ക് സെക്കണ്ടറി ഓഹരികളുടെ വില്‍പ്പനയിലൂടെ തങ്ങളുടെ വിഹിതത്തില്‍ 1.5 -2 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയിട്ടുള്ളത്.
ഫസ്‍റ്റ് ക്രൈയ്ക്ക് 250 കോടി രൂപയുടെ നിക്ഷേപം ഓഗസ്റ്റ് 14ന് പൈ കുടുംബത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. “ഞങ്ങളുടെ ആദ്യകാല നിക്ഷേപകർ ഞങ്ങളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു, ഞങ്ങളുടെ നിക്ഷേപകർക്ക് ഒന്നിലധികം മടങ്ങ് റിട്ടേൺ നൽകാൻ സഹായിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ പുതിയ നിക്ഷേപകരെ ഞാൻ സ്വാഗതം ചെയ്യുന്നു, അസാധാരണമായ ട്രാക്ക് റെക്കോർഡും ഇന്ത്യയിലെ വലിയ വിജയകരമായ ബിസിനസ്സുകൾ ഉയര്‍ത്തിക്കൊണ്ടുവന്ന അറിവും അവര്‍ക്കുണ്ട്, അത് ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ വളരെ മൂല്യവത്താണ്, ”ഫസ്റ്റ് ക്രൈയുടെ ചീഫ് എക്സിക്യൂട്ടീവ് സുപം മഹേശ്വരി പറഞ്ഞു.
മഹീന്ദ്ര റീട്ടെയ്‌ലിനും ടിപിജിക്കും പുറമേ, അസിം പ്രേംജിയുടെ പ്രേംജി ഇൻവെസ്റ്റും ഫസ്റ്റ്‌ക്രൈയിലെ പ്രധാന നിക്ഷേപകരാണ്. കമ്പനിയിൽ പ്രേംജി ഇൻവെസ്റ്റിന് ഏകദേശം 9-11 ശതമാനം ഓഹരിയുണ്ട്, അതേസമയം മഹീന്ദ്ര റീട്ടെയിലിന്‍റെ ഓഹരി പങ്കാളിത്തം 12-13 ശതമാനം ആണ്. ഫസ്‍റ്റ്‍ക്രൈ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ നിക്ഷേപകര്‍ കമ്പനിയിലേക്ക് എത്തുന്നത്.
ഇന്ത്യയിലെ ഇ-കൊമേഴ്സ് നിയമം അനുസരിച്ച് ഫസ്‍റ്റ്‍ക്രൈ-ക്ക് മൊത്തം വിദേശ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെ നിലനിർത്തണം. സോഫ്റ്റ്ബാങ്ക് തങ്ങളുടെ ഓഹരികൾ 26 ശതമാനത്തിന് താഴെ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു പ്രൊമോട്ടറായി സോഫ്റ്റ്ബാങ്കിനെ തരംതിരിക്കില്ല.