image

10 July 2023 3:43 PM IST

Corporates

SFIO അന്വേഷണം നടക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ബൈജൂസ്

MyFin Desk

byjus denies reports of sfio investigation underway
X

Summary

  • എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
  • കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഓര്‍ഗനൈസേഷനാണ് എസ്എഫ്‌ഐഒ
  • ബൈജൂസില്‍ ഭരണതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചെന്ന റിപ്പോര്‍ട്ട് സമീപകാലത്ത് വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു


തങ്ങള്‍ക്കെതിരെ സീരിയസ് ഫ്രോഡ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (Serious Frauds Investigation Office -SFIO ) അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ട് നിഷേധിച്ച് എഡ്യുടെക് ഭീമനായ ബൈജൂസ് രംഗത്ത്.

' അന്വേഷണം ആരംഭിച്ചെന്ന തരത്തിലുള്ള ആശയവിനിമയം ഇന്നു വരെ എസ്എഫ്‌ഐഒയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ' ബൈജൂസ് ജുലൈ 10ന് അറിയിച്ചു.

കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന് (എംസിഎ) കീഴിലുള്ള മള്‍ട്ടി ഡിസിപ്ലിനറി ഓര്‍ഗനൈസേഷനായ എസ്എഫ്‌ഐഒ ബൈജൂസിനെതിരെ അന്വേഷണം ആരംഭിച്ചതായി ജുലൈ 8ന് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2019-20, 2020-21 സാമ്പത്തിക വര്‍ഷത്തിലെ ബൈജൂസിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്‌സ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് റിവ്യു ബോര്‍ഡ് (FRRB) അവലോകനം ചെയ്‌തെന്നും ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബൈജൂസില്‍ ഭരണതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചെന്ന റിപ്പോര്‍ട്ട് സമീപകാലത്ത് വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു. മൂന്ന് പ്രധാന അംഗങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. അതേ സമയത്ത് തന്നെ ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡിലോയിറ്റും പിന്‍മാറിയിരുന്നു. തുടര്‍ന്ന് ജുലൈ നാലിന് എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗ് വിളിച്ചുചേര്‍ക്കുകയും കമ്പനിയുടെ വീഴ്ചകള്‍ പരിഹരിക്കാന്‍ ബോര്‍ഡ് അഡൈ്വസറി കമ്മിറ്റിക്ക് രൂപം കൊടുക്കുകയും ചെയ്യുമെന്നു ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

ഇതിനിടെ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാനും ബൈജൂസുമായുള്ള കരാര്‍ പുതുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ ചെലവ് ചുരുക്കല്‍ നടപടികള്‍ തുടരുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് ഇക്കോണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. മറുവശത്ത് ഷാറൂഖിന്റെ ടീം താല്‍പര്യക്കുറവ് കാണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ വന്‍തുക നല്‍കി ബ്രാന്‍ഡ് പ്രചാരണത്തിന് ഷാറൂഖിനെ പോലൊരു താരത്തെ എത്തിക്കുന്നത് ഉചിതമാകില്ലെന്നാണു കരുതുന്നതെന്നും ഇതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ബൈജൂസും ഷാറൂഖും തമ്മിലുള്ള എന്‍ഡോഴ്സ്മെന്റ് കരാര്‍ സെപ്റ്റംബറില്‍ അവസാനിക്കുകയാണ്. 2017ലാണ് ഏകദേശം 4 കോടി രൂപയുടെ വാര്‍ഷിക പ്രതിഫലത്തിന് ഷാറൂഖ് ഖാനെ തങ്ങളുടെ ബ്രാന്‍ഡ് പ്രചാരണത്തിലേക്കുള്ള കരാറിലേക്ക് എത്തിച്ചത്. അതിനുശേഷം, ബൈജൂസിന്റെ മുഖമായി ചാനലുകളിലും പത്രങ്ങളിലും എത്തിയത് ഷാറൂഖ് ആണ്.

കൊറോണ മഹാമാരി ഒഴിഞ്ഞതിനു പിന്നാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണിക്ക് ഉണ്ടായ മാന്ദ്യത്തെ തുടര്‍ന്ന്, ബൈജൂസ് പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതും മറ്റു ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം 2500 ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി നിലവില്‍ ആയിരം പേരെ പിരിച്ചുവിടുന്ന പദ്ധതി നടപ്പാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഒട്ടുമിക്ക ജീവനക്കാരുടെയും പിഎഫ് പേമെന്റ് കമ്പനി നടത്തിയിട്ടില്ലെന്ന് ഇപിഎഫ്ഒ ഡാറ്റ ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പുതിയ സാഹചര്യത്തില്‍ ഫണ്ട് സമാഹരണവും കമ്പനിക്ക് കൂടുതല്‍ ബുദ്ധിമുട്ടായി മാറുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ എന്ന സ്ഥാനത്തു നിന്നും അടുത്തിടെ ബൈജുസ് മാറിയിരുന്നു.1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് കമ്പനി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. ഈ വായ്പയിലെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അമേരിക്കയിലെ രണ്ട് കോടതികളിലായി നിയമ പോരാട്ടം തുടരുകയാണ്. അതിനിടെ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനും വായ്പയില്‍ പുനഃക്രമീകരണം നടത്തുന്നതിനുമായി ചില വായ്പാദാതാക്കളും ബൈജൂസും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.