image

21 Feb 2023 2:32 PM IST

Corporates

വിപണി മൂല്യത്തില്‍ പ്രഹരമേറ്റ് അദാനി ഗ്രൂപ്പ്; ഫോര്‍ബ്‌സ് പട്ടികയിലും പിന്നിലേക്ക്

MyFin Desk

adani forbes
X

Summary

  • കഴിഞ്ഞ മാസം 24ന് ശേഷം അദാനി ടോട്ടല്‍ ഗ്യാസിന്റെ വിപണി മൂല്യത്തില്‍ 76 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി, ട്രാന്‍സ്മിഷന്‍ എന്നിവയുടെ മൂല്യത്തില്‍ യഥാക്രമം 69 ശതമാനം, 68 ശതമാനം എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്.


മുംബൈ: അദാനി ഗ്രൂപ്പിലെ 10 കമ്പനികളുടെ ആകെ വിപണി മൂല്യം 100 ബില്യണ്‍ ഡോളറിന് താഴേയ്ക്ക് പോയതോടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഗൗതം അദാനി 25ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ആകെ 138 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ഉണ്ടായത്.

കഴിഞ്ഞ ഒട്ടേറെ ദിവസങ്ങളായി അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകളില്‍ ഇടിവ് പ്രകടമാണ്. കഴിഞ്ഞ മാസം 24ന് ശേഷം അദാനി ടോട്ടല്‍ ഗ്യാസിന്റെ വിപണി മൂല്യത്തില്‍ 76 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി, ട്രാന്‍സ്മിഷന്‍ എന്നിവയുടെ മൂല്യത്തില്‍ യഥാക്രമം 69 ശതമാനം, 68 ശതമാനം എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്.

അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും, അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും, ഗണ്യമായ കടമുണ്ടെന്നും ആരോപിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് എന്ന സ്ഥാപനം പുറത്തുവിട്ടത്. റിപ്പോര്‍ട്ട് തെറ്റിധരിപ്പിക്കുന്നതും, അടിസ്ഥാനരഹിത ആരോപണങ്ങളടങ്ങിയതുമാണെന്ന് അദാനി ഗ്രൂപ്പ് മറുവാദവുമായി രംഗത്തെത്തിയിരുന്നുവെങ്കിലും കമ്പനി ഓഹരികള്‍ പിന്നീട് സാരമായ നഷ്ടം നേരിട്ടു.

അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തികമായ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. അക്കൗണ്ടിംഗിലെ ക്രമക്കേട്, നിയമവിരുദ്ധവും, അധാര്‍മ്മികവുമായ പ്രവര്‍ത്തനങ്ങള്‍, വെളിപ്പെടുത്താത്ത സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ നിരീക്ഷിച്ച് പുറത്തു കൊണ്ടിവരികയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. 2017 ല്‍ നഥാന്‍ ആന്‍ഡേഴ്സണാണ് കമ്പനി സ്ഥാപിക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് കണക്റ്റികറ്റിലെ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്നു ആന്‍ഡേഴ്സണ്‍. അമേരിക്കയിലേക്ക് എത്തുന്നതിനു മുമ്പ് ജറുസലേമില്‍ സജീവമായിരുന്ന ആന്‍ഡേഴ്സണ്‍ നിരവധി കമ്പനികളുടെ ബ്രോക്കറായും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി സ്ഥാപിക്കുന്നതിനു മുമ്പ് ബേണി മഡോഫ്സ് തട്ടിപ്പ് പദ്ധതി പുറത്തുകൊണ്ടുവന്ന ഹാരി മാര്‍ക്കോപോളോയോടൊപ്പം ആന്‍ഡേഴ്സണ്‍ പ്രവര്‍ത്തിച്ചിരുന്നു.

1937 ലെ ഹിന്‍ഡന്‍ബര്‍ഗ് ദുരന്തമാണ് ഈ പേരിന് പിന്നില്‍. ജര്‍മന്‍ പാസഞ്ചര്‍ എയര്‍ഷിപ്പായ ഹിന്‍ഡന്‍ബര്‍ഗിന് ന്യൂ ജഴ്സിയില്‍വെച്ച് തീപിടിക്കുകയും 35 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തീ പിടിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ഹൈഡ്രജന്‍ വാതകമാണ് ഇതില്‍ ഇന്ധനമായി ഉപോയഗിച്ചിരുന്നതെന്നും അതുകൊണ്ട് ദുരന്തം മനുഷ്യനിര്‍മിതവുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്.