image

11 Dec 2022 10:51 AM IST

Corporates

ബ്ലൂ ടിക്ക് ഉള്‍പ്പടെ പ്രീമിയം സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ട്വിറ്റര്‍

MyFin Desk

ബ്ലൂ ടിക്ക് ഉള്‍പ്പടെ പ്രീമിയം സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ട്വിറ്റര്‍
X

Summary

  • ഐഫോണ്‍ ഉപഭോക്താക്കള്‍ ബ്ലൂടിക്ക് വേരിഫിക്കേഷന് പ്രതിമാസം 11 ഡോളര്‍ അടയ്ക്കണം.


പ്രീമിയം സര്‍വീസ് പുനരാരംഭിക്കാന്‍ ട്വിറ്റര്‍. കഴിഞ്ഞ ഒരു മാസമായി ഈ സേവനം താല്‍ക്കാലികമായി നിറുത്തി വെച്ചിരിക്കുകയായിരുന്നു. ഇതോടെ സബ്‌സ്‌ക്രിപ്ഷന്‍ തുക അടയ്ക്കുന്നവര്‍ക്ക് ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ മാര്‍ക്ക് ഉള്‍പ്പടെയുള്ള സ്‌പെഷ്യല്‍ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങും. ഡിസംബര്‍ 12 മുതല്‍ സേവനം ലഭ്യമാകും എന്നാണ് സൂചന.

ട്വിറ്ററില്‍ ബ്ലൂ ടിക്ക് ഫീച്ചര്‍ ലഭിക്കുന്നതിനുള്ള സബ്സ്‌ക്രിപ്ഷന്‍ സേവനം നവംബര്‍ 29ന് പുനരാരംഭിക്കുമെന്നാണ് സിഇഒ എലോണ്‍ മസ്‌ക് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വ്യാജ അക്കൗണ്ടുകള്‍ കടന്നു കൂടുന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ ഇവ നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കമ്പനി.

കഴിഞ്ഞ നാലാഴ്ച്ചയിലധികമായി ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനാല്‍ സബ്സ്‌ക്രിപ്ഷന്‍ സേവനം താല്‍ക്കാലികമായി നിറുത്തി വെക്കുകയായിരുന്നു. ട്വിറ്ററിലെ ഭൂരിഭാഗം വ്യാജ അക്കൗണ്ടുകളും പേജുകളും കമ്പനി നീക്കം ചെയ്തതായാണ് സൂചന.

ഒക്ടോബര്‍ 27ന് ട്വിറ്റര്‍ തലപ്പത്തേക്ക് എലോണ്‍ മസ്‌ക് വരുന്നതിന് മുന്‍പ് സെലിബ്രിറ്റികള്‍ക്കും, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കും അവരുടെ അക്കൗണ്ട് വേരിഫിക്കേഷന്‍ നടത്തി ബ്ലൂ ടിക്ക് നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ പ്രത്യേകം ഫീസ് ഈടാക്കാതെയാണ് ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ബ്ലൂ ടിക്ക് വേരിഫിക്കേഷന് പ്രതിമാസം എട്ട് ഡോളര്‍ ഈടാക്കുമെന്ന് കമ്പനി ഏറ്റെടുത്ത് ആദ്യ വാരം തന്നെ മസ്‌ക് അറിയിച്ചു.

കമ്പനിയുടെ വരുമാനം കൂട്ടുന്നതിനാണ് നീക്കം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ബ്ലൂടിക്ക് വേരിഫിക്കേഷന് 11 ഡോളറാകും പ്രതിമാസം ഈടാക്കുക എന്നും ഏതാനും ദിവസം മുന്‍പ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

കമ്പനിയില്‍ വരുമാനം കുറയുന്നുവെന്നും അനാവശ്യ ചെലവുകള്‍ വര്‍ധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ജീവനക്കാരിലെ പകുതി പേരെയും മസ്‌ക് പിരിച്ചു വിട്ടിരുന്നു. രണ്ടാം ഘട്ട പിരിച്ചുവിടലിന്റെ ഭാഗമായി നവംബര്‍ അവസാന വാരം 4,400 കരാര്‍ ജീവനക്കാരേയും മസ്‌ക് പിരിച്ചു വിടുകയുണ്ടായി.

വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഇപ്പോള്‍ കമ്പനി ഒഴിവാക്കിയതെന്നാണ് സൂചന. ഇവര്‍ക്ക് ആ ദിവസങ്ങളിലായി കമ്പനിയുടെ ഇമെയിലോ, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് പിരിച്ചു വിട്ടതെന്നും ജീവനക്കാര്‍ പറയുന്നു.

ഓഫിസില്‍ വന്ന ശേഷം ലോഗിന്‍ ചെയ്യാന്‍ പറ്റാതെ വന്നപ്പോഴാണ് പിരിച്ചുവിടല്‍ സംബന്ധിച്ച് കാര്യങ്ങള്‍ ജീവനക്കാര്‍ അറിയുന്നത്. പകുതിയിലധികം പേരെ പിരിച്ചു വിട്ടെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം ഇവരില്‍ ചിലരെ കമ്പനി തിരിച്ചു വിളിച്ചിരുന്നു. മികച്ച തൊഴില്‍ നൈപുണ്യമുള്ളവരെയാണ് മസ്‌ക് ഇത്തരത്തില്‍ തിരിച്ച് വിളിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.