2 Sept 2023 3:00 PM IST
Summary
- രണ്ട് കമ്മീഷനിംഗ് ആന്‍ഡ് സര്‍വീസ് ഓപ്പറേറ്റിംഗ് വെസ്സലുകളുടെ നിര്‍മാണ ചുമതല പൂര്‍ണ്ണമായും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനാണ്.
സൈപ്രസ്സിന് വേണ്ടി രണ്ടു കപ്പലുകൾ കൊച്ചിൻ ഷിപ്പ് യാർഡ് നിർമ്മിക്കും. 1050 കോടി രൂപയുടേതാണ് കരാര്‍.സൈപ്രസിലെ യൂറോപ്യന്‍ പെലാജിക് വിന്‍ഡ് സര്‍വീസ് ലിമിറ്റഡാണ് കപ്പൽ ഉടമകൾ. ഇവരുടെ ഉള്‍ക്കടലിലുള്ള കാറ്റാടിപ്പാടങ്ങളില്‍ കാറ്റാടികൾ സ്ഥാപിക്കാനും അവയുടെ അറ്റകുറ്റ പണികൾക്കുമായി ഈ കപ്പലുകൾ ഉപയോഗിക്കും.
150 പേര്‍ക്കുള്ള സൗകര്യം ഇതിലുണ്ടാകും. കപ്പിലുകളിൽ നിന്നും കാറ്റാടി യന്ത്രങ്ങളിലേക്ക് സുരക്ഷിതമായി എത്താനുള്ള നടപ്പാതയും കപ്പലില്‍ സജ്ജമാക്കുന്നുണ്ട്.
പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ കൊണ്ടാണ് കപ്പലുകളുടെ നിര്‍മ്മാണം. ഹരിത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിര്‍മ്മാണം മറ്റൊരു പ്രത്യേകതയാണ്.
ഉള്‍ക്കടല്‍ കാറ്റാടിപ്പാടങ്ങള്‍ യൂറോപ്പില്‍ ഏറിവരുന്ന സാഹചര്യത്തില്‍ ഇവ കൈകാര്യം ചെയ്യുന്നതിനുള്ള കപ്പലുകള്‍ ആവശ്യത്തിനില്ല. അതിനാൽ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കരാര്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ഭാവിയില്‍ കൂടുതല്‍ കപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് അവരങ്ങൾ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു . വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി ഇതുവരെ 40 കപ്പലുകള്‍ കൊച്ചിന്‍ ഷിപ്പ് യാർഡ് നിർമ്മിച്ചിട്ടുണ്ട്
നിർമ്മാണത്തിന്റെ ആദ്യ ഘട്ടമായ സ്റ്റീല്‍ കട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച്ച തുടങ്ങി. കേന്ദ്ര തുറമുഖ-ഷിപ്പിംഗ് സഹമന്ത്രി ശ്രീപദ് നായിക് ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു. ലോകത്തിന് വേണ്ട കപ്പൽ ഇന്ത്യയില്‍ നിർമ്മിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ കപ്പലുകളുടെ നിര്‍മ്മാണത്തിലൂടെ തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്തിലെ കപ്പല്‍ നിര്‍മ്മാണ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാനും എംഡിയുമായ മധു എസ് നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു. .