21 Feb 2025 3:51 PM GMT
രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 850 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. കൊച്ചിയിൽ നടക്കുന്ന കേരള ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയിലാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആസ്റ്റർ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ചെയർമാൻ ഡോ. ആസാദ് മൂപ്പനും ഡയറക്ടർ അനൂപ് മൂപ്പനും മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി. രാജീവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് നിക്ഷേപ തീരുമാനം പ്രഖ്യാപിച്ചത്.
നിലവിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് കീഴിൽ കേരളത്തിൽ ഏഴ് ആശുപത്രികളാണുള്ളത്. ഇവയിൽ രോഗികളെ കിടത്തി ചികില്സിക്കുന്നതിന് 2,635 കിടക്കകൾ ഉണ്ട്. 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കേരളത്തിലെ ആസ്റ്റർ ശൃംഖലയിലെ ആശുപത്രികളിലെ ആകെ കിടക്കകളുടെ എണ്ണം 3,453 ആയി ഉയർത്താനാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലക്ഷ്യമിടുന്നത്. സാമ്പത്തിക വർഷം 2025 ലെ ആദ്യത്തെ 9 മാസത്തെ കണക്കുകൾ പ്രകാരം കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ 53% വും കേരളത്തിൽ നിന്നാണ്.