image

8 April 2024 11:41 AM

News

ഇന്ത്യന്‍ ഫാക്ടറി തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിയുമായി ആപ്പിള്‍

MyFin Desk

apple will build 78,000 residences for workers
X

Summary

  • രണ്ടര വര്‍ഷത്തിനുള്ളില്‍ കമ്പനി നല്‍കിയത് ഒന്നരലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍
  • പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് വസതികളുടെ നിര്‍മ്മാണം
  • കേന്ദ്രം ഫണ്ടിന്റെ 15 ശതമാനം വരെ സംഭാവന ചെയ്‌തേക്കും


ആപ്പിള്‍ അവരുടെ ഫാക്ടറി തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യങ്ങള്‍ നല്‍കുന്നതിലേക്ക് ശ്രദ്ധ തിരിക്കുന്നു. അതിനായി ചൈനയിലും വിയറ്റ്‌നാമിലും കാണുന്ന വ്യാവസായിക ഭവന മാതൃകകള്‍ അനുകരിക്കുന്നതായി റിപ്പോര്‍ട്ട. രണ്ടര വര്‍ഷത്തിനുള്ളില്‍ 150,000 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് കമ്പനി സൃഷ്ടിച്ചത്.

ആപ്പിളിന്റെ കരാര്‍ നിര്‍മ്മാതാക്കളും ഫോക്സ്‌കോണ്‍, ടാറ്റ, സാല്‍കോംപ് എന്നിവയുള്‍പ്പെടെയുള്ള വിതരണക്കാരും തങ്ങളുടെ ജീവനക്കാര്‍ക്കായി പാര്‍പ്പിടം വികസിപ്പിക്കുന്ന പ്രക്രിയയിലാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വസതികള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് നിര്‍മ്മിക്കുന്നത്. 78,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്, തമിഴ്നാടിന് ഏറ്റവും കൂടുതല്‍ വിഹിതം 58,000 യൂണിറ്റുകള്‍ ലഭിക്കും.

സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷന്‍ ഓഫ് തമിഴ്നാട് (സിപ്കോട്ട്) ആണ് ഭവന നിര്‍മ്മാണത്തിന്റെ ഭൂരിഭാഗവും ഏറ്റെടുക്കുന്നത്. കൂടാതെ, ടാറ്റ ഗ്രൂപ്പും എസ്പിആര്‍ ഇന്ത്യയും വീടുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

പദ്ധതിക്ക് കീഴില്‍, കേന്ദ്രം ഫണ്ടിംഗിന്റെ 10-15 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സംരംഭകരില്‍ നിന്നും വിഹിതം ഉണ്ടാകും. 2025 മാര്‍ച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണവും സ്വകാര്യ മേഖലയ്ക്ക് കൈമാറലും പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

ജീവനക്കാരുടെ ഭവന സംരംഭം കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സുരക്ഷ നല്‍കുന്നതിനും ലക്ഷ്യമിടുന്നു. പ്രത്യേകിച്ച് വനിതാ ജീവനക്കാര്‍ക്ക്. വനിതാ ജീവനക്കാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ വലിയ തോതിലുള്ള ഭവന പദ്ധതി ഇന്ത്യയില്‍ തന്നെ ആദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.

നിലവില്‍, ഭൂരിഭാഗം ജീവനക്കാരും വാടക വീടുകളില്‍ താമസിക്കുന്നു. ഫാക്ടറികളില്‍ എത്താന്‍ നീണ്ട ബസ് യാത്രകള്‍ സഹിക്കുന്നു. തൊഴില്‍ ശക്തിയുടെ ഒരു പ്രധാന ഭാഗം സ്ത്രീകളുള്ളതിനാല്‍, ഈ സജ്ജീകരണം സുരക്ഷാ ആശങ്കകളും ഉയര്‍ത്തുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ പാര്‍പ്പിടം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 'ഉല്‍പ്പാദനക്ഷമതയും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തുകയും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ക്ഷേമ ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനാല്‍ ഫാക്ടറിക്ക് സമീപം എവിടെയെങ്കിലും അവര്‍ക്ക് നല്ല നിലവാരമുള്ള പാര്‍പ്പിടം നല്‍കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്'-ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണന്‍ പറഞ്ഞു.