image

23 Nov 2024 11:03 AM IST

News

ആധാറിലെ തിരുത്തൽ, നിബന്ധന കര്‍ശനമാക്കി ആധാര്‍ അതോറിറ്റി  

MyFin Desk

ആധാറിലെ തിരുത്തൽ, നിബന്ധന കര്‍ശനമാക്കി ആധാര്‍ അതോറിറ്റി  
X

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന കർശനമാക്കി ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.). ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പികൾ തടയാൻ ലക്ഷ്യമിട്ടാണു നടപടി. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ തെറ്റുകൾ പോലും ഇനി അംഗീകരിക്കില്ല. ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധമായിരിക്കും.

പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും ഇത് ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും നൽകണം. പാൻകാർഡ്, വോട്ടർ ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എൽ.സി. ബുക്ക്, പാസ്പോർട്ട് എന്നിവ ആധികാരിക രേഖയായി ഉപയോഗിക്കാം. പേരുതിരുത്താൻ പരമാവധി രണ്ടവസരമേ നൽകൂവെന്ന നിബന്ധനയിൽ മാറ്റമില്ല.

18 വയസ്സിനു മുകളിലുള്ളവർക്ക് എസ്.എസ്.എൽ.സി. ബുക്ക് ജനനത്തിയതിയുടെ തെളിവായി ഉപയോഗിക്കാം. അതിനായി കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ് എന്നിവ നൽകണം. എസ്.എസ്.എൽ.സി. ബുക്കിലെ പേര് ആധാറുമായി കൃത്യമായി പൊരുത്തപ്പെടണം.

ആധാർ എടുക്കാനും വിലാസം തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്‌ബുക്ക്, തിരിച്ചറിയൽ രേഖയാക്കുന്നതിനും വ്യവസ്ഥയുണ്ട്. അതിന്, മേൽവിലാസത്തിന്റെ തെളിവ് ബാങ്കുരേഖയിൽ ലഭ്യമാണെന്നും ഇ-കെ.വൈ.സി. പൂർണമാണെന്നും ശാഖാമാനേജർ സാക്ഷ്യപത്രം നൽകണം.