image

23 May 2022 2:28 AM

Banking

മിനിമം ബാലൻസ് ചില്ലറക്കാരനല്ല, ഈയിനത്തിൽ പിഎൻബി പിടിച്ചത് 239 കോടി

MyFin Desk

മിനിമം ബാലൻസ് ചില്ലറക്കാരനല്ല, ഈയിനത്തിൽ പിഎൻബി പിടിച്ചത് 239 കോടി
X

Summary

ഡെല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിന്നും സാമ്പത്തികരംഗം പൂര്‍ണമായും കരകയറാത്ത സാഹര്യത്തിലും നേരത്തെ നിലനിന്നിരുന്ന 'പിഴയീടാക്കലുകള്‍ക്ക്' ബാങ്കുകള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നുണ്ടെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിനുദാഹരണമാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) 239.09 കോടി രൂപ പെനാല്‍റ്റി (പിഴ) ഇനത്തില്‍ മാത്രം നേടിയെന്ന വിവരാവകാശ റിപ്പോര്‍ട്ട്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കാത്തവരില്‍ നിന്നാണ് ഇൌ […]


ഡെല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിന്നും സാമ്പത്തികരംഗം പൂര്‍ണമായും കരകയറാത്ത സാഹര്യത്തിലും നേരത്തെ നിലനിന്നിരുന്ന 'പിഴയീടാക്കലുകള്‍ക്ക്' ബാങ്കുകള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നുണ്ടെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിനുദാഹരണമാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) 239.09 കോടി രൂപ പെനാല്‍റ്റി (പിഴ) ഇനത്തില്‍ മാത്രം നേടിയെന്ന വിവരാവകാശ റിപ്പോര്‍ട്ട്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കാത്തവരില്‍ നിന്നാണ് ഇൌ പിഴയത്രയും ഈടാക്കിയത്.
കോവിഡ് വ്യാപനം ശക്തമായിരുന്ന സമയത്ത് ഇത്തരം പിഴയീടാക്കലുകള്‍ പാടില്ല എന്ന് കേന്ദ്ര ധനമന്ത്രാലയം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കഷ്ടിച്ച് മൂന്നു മാസം മാത്രമാണ് മിക്ക ബാങ്കുകളും ഈ നിര്‍ദ്ദേശം അനുസരിച്ചത്. 2020 ആഗസ്റ്റായപ്പോഴേയ്ക്കും മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് മേല്‍ ബാങ്കുകള്‍ പിഴ ഈടാക്കി തുടങ്ങി. പിഴതുക എത്രവേണം എന്നത് സംബന്ധിച്ച് ബാങ്കിന്റെ ബോര്‍ഡാണ് തീരുമാനമെടുക്കുന്നത്. പല ബാങ്കുകള്‍ക്കും ഇത് വ്യത്യാസപ്പെട്ടിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 239.09 കോടി രൂപയാണ് പിഴയിനത്തില്‍ പിഎന്‍ബി ഈടാക്കിയതെങ്കില്‍, 2020-21 കാലയളവില്‍ ഇത് 170 കോടി രൂപയായിരുന്നു.
85,18,953 അക്കൗണ്ടുകളില്‍ നിന്നായിട്ടാണ് ഇത്രയധികം തുക പിഴയിനത്തില്‍ ലഭിച്ചത്. എന്നാല്‍ ബാങ്കില്‍ 6,76,37,918 സീറോ ബാലന്‍സ് അക്കൗണ്ടുകളുണ്ടെന്നും പിഎന്‍ബി അധികൃതര്‍ വ്യക്തമാക്കി (2022 മാര്‍ച്ച് 31 വരെ). കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ പിഎന്‍ബിയിലെ സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നിരുന്നാലും മറ്റ് തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ക്ക് മേലുള്ള പിഴതുക സാധാരണക്കാരന് താങ്ങാനാവുന്നതല്ല. രാജ്യത്തെ മറ്റ് ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയ തുക കൂടി കണക്കാക്കിയാല്‍ ഇത് ഇനിയും ഉയരും. മിക്ക ബാങ്കുകളിലും സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കുവാനാണ് ആളുകള്‍ താല്‍പര്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആകെ വരുമാനം 645 കോടി രൂപ
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എടിഎം ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഇനത്തില്‍ 645.67 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് നേടിയിരുന്നു. കാര്‍ഡ് ഇല്ലാതെ പണം (കാര്‍ഡ്ലെസ് ക്യാഷ്) പിന്‍വലിക്കാനുള്ള സൗകര്യവും വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡും പിഎന്‍ബി അടുത്തിടെ അവതരിപ്പിച്ചിരുന്നു. കൂടാതെ സുരക്ഷിതമായ ബാങ്കിംഗ് ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷനില്‍ 'പിഎന്‍ബി വണ്‍'എന്ന പേരില്‍ ഡിജിറ്റല്‍ സേവനങ്ങളും തുടങ്ങിയിട്ടുണ്ട്.
പെന്‍ഷന്‍കാര്‍ക്കുള്ള ഇന്‍സ്റ്റാ പേഴ്സണല്‍ ലോണ്‍, ജീവനക്കാര്‍ക്കുള്ള പിഎന്‍ബി 360 ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍, ഭാരത് ബില്‍ പേ വഴി ലോണ്‍ ഇഎംഐ ശേഖരണം തുടങ്ങിയ വിവിധ ഡിജിറ്റല്‍ സേവനങ്ങളും തുടങ്ങിയിട്ടുണ്ട്. എല്ലാ എടിഎമ്മുകളിലും യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കല്‍ സംവിധാനം ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റിസര്‍വ് ബാങ്ക് നിര്‍ദേശമനുസരിച്ച്, കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കുന്നത് പണം പിന്‍വലിക്കല്‍ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കും. കൂടാതെ, കാര്‍ഡ് സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ് തുടങ്ങിയ തട്ടിപ്പുകള്‍ക്ക് തടയിടാനും സാധിക്കും.