image

12 Sep 2024 2:20 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 12)

Joy Philip

Stock Market|Trade
X

Summary

സാമ്പത്തികകണക്കുകള്‍ നിഫ്റ്റിക്കു ദിശ നല്‍കുമോ?


യുഎസ് കണ്‍സ്യൂമര്‍ ഇന്‍ഫ്ളേഷന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരിയ തോതില്‍ താഴ്ന്നുവെങ്കിലും കോര്‍ ഇന്‍ഫ്ളേഷന്‍ ഉയര്‍ന്നത് പലിശ നിരക്ക് വെട്ടിക്കുറവു പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിക്കുമെന്ന ആശങ്ക ഇന്നലെ വിപണിയില്‍ തുടക്കത്തില്‍ കുത്തനെ ഇടിവുണ്ടാക്കി. വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ യുഎസ് വിപണികള്‍ തിരിച്ചെത്തിയിരുന്നു. സിപിഐ ഓഗസ്റ്റില്‍ 2.5 ശതമാനമാണ്. ഇതാവട്ടെ പൊതുവേ പ്രതീക്ഷിച്ച 2.6 ശതമാനത്തേക്കാള്‍ കുറവാണ്. എന്നാല്‍ കോര്‍ ഇന്‍ഫ്ളേഷന്‍ 3.2 ശതമാനത്തിലേക്ക് ഉയര്‍ന്നതാണ് ആശങ്ക ഉയര്‍ത്തിയത്. അതിനാല്‍ പലിശ നിരക്ക് വെട്ടിക്കുറവ് 0.25 ശതമാനത്തില്‍ ഒതുക്കുമെന്നും അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും വിപണിയെ ആശങ്കപ്പെടുത്തുന്നു. ഇതല്ല പ്രതീക്ഷിച്ചതെന്നാണ് പൊതുവേ ഓഹരി വിപണി വിശകലനക്കാര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ കാല്‍ ശതമാനം വെട്ടിക്കുറയ്ക്കലിനാണ് 85 ശതമാനം സാധ്യതയെന്നാണ് വിദഗ്ധര്‍ കരുതുന്നത്. നേരത്തെ 31 ശതമാനം പേര്‍ 50 ശതമാനം വെട്ടിക്കുറയ്ക്കല്‍ പ്രതീക്ഷിച്ചിരുന്നു.

ആഗോള തലത്തില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കു സംബന്ധിച്ച തീരുമാനവും ഇന്നു കൈക്കൊള്ളുന്നുണ്ട്.

ഇന്ത്യന്‍ ചില്ലറവിലക്കയറ്റത്തോത് കണക്കുകള്‍ ഇന്നെത്തും. ജൂലൈയില്‍ 3.54 ശതമാനത്തിലേക്ക് ഇതു താഴ്ന്നിരുന്നു. ഇത് 3.5 ശതമാനമായിരിക്കുമെന്നാണ് പൊതുവേ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പക്കണക്കുകള്‍ കൂടാതെ വ്യാവസായികോത്പാദന വളര്‍ച്ച, മാനുഫാക്ചറിംഗ് വളര്‍ച്ചാക്കണക്കുകളും ഇന്നുച്ചയ്ക്കു പുറത്തുവരും.

ഇന്ത്യന്‍ പണപ്പെരുപ്പം ഇനിയും കുറഞ്ഞാല്‍ റിസര്‍വ് ബാങ്കും പലിശ നിരക്ക് വെട്ടിക്കുറവിനെക്കുറിച്ചു ചിന്തിക്കുമെന്ന് ഉറപ്പാണ്. കാരണം ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയാണെങ്കിലും വളര്‍ച്ചാത്തോത് മുന്‍വര്‍ഷത്തേക്കാളും മുന്‍ക്വാര്‍ട്ടറിലേതിനേക്കാളും കുറവാണ്. അതായത് ഇന്ത്യന്‍ വളര്‍ച്ചയ്ക്ക് വേഗം കുറയുകയാണ്. ഇതു ട്രാക്കിലേക്കു തിരിച്ചെത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

എന്തായാലും ഇന്ത്യന്‍ വിപണിയെ ഇനിയുള്ള ദിനങ്ങളില്‍ സ്വാധീനിക്കുക സെപ്റ്റംബര്‍ 18-ന് എത്തുന്ന യുഎസ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ തീരുമാനമാണ്.

ഇന്ത്യന്‍ വിപണി ഇന്നലെ

നിഫ്റ്റി സെക്ടര്‍ സൂചികകള്‍ എല്ലാംതന്നെ ഇന്നലെ നെഗറ്റീവായാണ് അവസാനിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, ഓട്ടോ, പിഎസ് യു ബാങ്ക് തുടങ്ങിയവയെല്ലാം 1-2 ശതമാനം ഇടിവു രേഖപ്പെടുത്തി. ബാങ്ക്, ഐടി എന്നിവയും ഇടിവില്‍ അവരുടെ സംഭാവനകള്‍ നല്‍കി. എഫ്എംസിജി മാത്രമാണ് ഇന്നലെ അല്‍പ്പമെങ്കിലും നേട്ടമുണ്ടാക്കിയത്. ലാര്‍ജ്, മിഡ്, സ്മോള്‍ കാപ് വിഭാഗങ്ങളെല്ലാം നെഗറ്റീവായാണ് ക്ലോസ് ചെയ്തത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ചുമാര്‍ക്ക് സൂചകിയായ നിഫ്റ്റി ഇന്നലെ വീണ്ടും 25000 പോയിന്റിനു താഴേയ്ക്കു പോയി. ഇന്നലെ 122.65 പോയിന്റ് താഴ്ന്ന് 24918.45 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ, ശ്രീറാം ഫിനാന്‍സ് തുടങ്ങിയവയാണ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, വിപ്രോ, എസ്ബിഐ, ഹിന്‍ഡാല്‍കോ തുടങ്ങിയവ 5.75-1.8 ശതമാനം ഇടിവു കാണിച്ചു. ജെഎല്‍ ആര്‍ മാര്‍ജിന്‍ കുറയുന്നതായി യുബിഎസ് നോട്ടാണ് ടാറ്റ മോട്ടോഴ്സ് ഇടിവിനു കാരണമായത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 398.13 പോയിന്റ് (0.49 ശതമാനം) ഇടിവോടെ 81523.16 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റി ഇന്നലെ 25000 പോയിന്റിനു താഴേയ്ക്ക്് തിരിച്ചെത്തിയിരിക്കുകയാണ്. ഏതാണ്ട് ചൊവ്വാഴ്ചത്തെ അതേ റേഞ്ചിലായിരുന്നു നിഫ്റ്റിയുടെ നീക്കം. ഇരുപത്തയ്യായിരം പോയിന്റില്‍ പിടിച്ചു നില്‍ക്കുവാന്‍ ശ്രമിച്ചെങ്കിലും അവസാനത്തെ ഒന്നര മണിക്കൂറിലാണ് നിഫ്റ്റി 25000 പോയിന്റിനു താഴേയ്ക്കു പോകുകയും താഴ്ന്നു ക്ലോസ് ചെയ്യുകയും ചെയ്തത്. മാത്രമല്ല നിഫ്റ്റി ഒരവസരത്തില്‍ 24900 പോയിന്റിനു താഴേയ്ക്കു പോവുകയും ചെയ്തു. നേരിയ വ്യത്യാസമേയുള്ളുവെങ്കിലും തലേ ദിവസത്തേക്കാള്‍ താഴ്ന്ന ടോപ്പും താഴ്ന്ന ബോട്ടവുമാണ് നിഫ്റ്റി ഇന്നലെ സൃഷ്ടിച്ചത്. ഇതു ബെയറീഷ് മനോഭാവമാണ്.

നിഫ്റ്റി് ഇന്നു ഉയരുകയാണെങ്കില്‍ 25000 പോയിന്റിനു മുകളിലേക്കു പോകുവാന്‍ പ്രയാസമൊന്നുമില്ല. നിഫ്റ്റിക്ക് 25075 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 25130 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. 25200 പോയിന്റും സര്‍വകാലഉയര്‍ച്ചയായ 25333.65 പോയിന്റുമാണ് അടുത്ത റെസിസ്റ്റന്‍സുകള്‍.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 24750- 24800 തലത്തില്‍ പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 24650 പോയിന്റില്‍ പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 52.87 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: കഴിഞ്ഞ മുന്നു വ്യാപാരദിനങ്ങളിലും 51000 പോയിന്റിനു താഴേയ്ക്കുപോയെങ്കിലും ബാങ്ക് നിഫ്റ്റിക്ക് അതിനു മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ 51400 പോയിന്റില്‍ ശക്തമായ വില്‍പ്പനയാണ് ബാങ്ക് നിഫ്റ്റിക്ക് നേരിടേണ്ടി വരുന്നത്. ഇന്നലെ 50947.70 പോയിന്റു വരെ എത്തിയ ബാങ്ക് നിഫ്റ്റി 262.3 പോയിന്റ് താഴ്ന്ന് 51010 പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ബാങ്ക് നിഫ്റ്റിയില്‍ ഒരു മുന്നേറ്റം 51400 പോയിന്റിനു മുകളില്‍ ശക്തമായ ക്ലോസ് ചെയ്താലേയുള്ളു. പൊതുവേ റേഞ്ച് ബൗണ്ടായി (50350-51750) നീങ്ങുവാനാണ് സാധ്യത. ആ റേഞ്ചിനു പുറത്തേക്കു നീങ്ങിയാലേ പുതിയ ഉയരത്തിലേക്കോ താഴ്ചയിലേക്കോ പോകുവാന്‍ സാധിക്കുകയുള്ളു.

ഇന്ന് ബാങ്ക് നിഫ്റ്റി മെച്ചപ്പെടുകയാണെങ്കില്‍ 51650-51750 തലത്തിലേക്ക് ഉയരാം. തുടര്‍ന്നും മെച്ചപ്പെടുകയാണെങ്കില്‍ 51900- 52000 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 50940 പോയിന്റിലും തുടര്‍ന്ന് 50350- 50450 തലത്തിലും പിന്തുണ കിട്ടും.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 49.03 ആണ്. ന്യൂട്രല്‍ സോണിലേക്കു ബാങ്ക് നിഫ്റ്റി എത്തിയിരിക്കുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 10.5 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്. ഫ്ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിച്ചാല്‍ മതി.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ രണ്ടു ശതമാനം ഉയര്‍ന്ന് 13.63 ലെത്തി. ചൊവ്വാഴ്ച 13.36 ആയിരുന്നു. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ചൊവ്വാഴ്ച 0.96-ല്‍ മാറ്റമില്ലാതെ തുടരുകയാണ്. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെയും സമ്മിശ്രമായിരുന്നു . ഐടി കമ്പനികളായ ഇന്‍ഫോസിസ് 0.04 ശതമാനവും വിപ്രോ 2.21 ശതമാനവും താഴ്ന്നു. ഐസിഐസിഐ ബാങ്ക് 0.79 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 0.26 ശതമാനവും ഡോ. റെഡ്ഡീസ് 0.47 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.32 ശതമാനവും നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 5.59 ശതമാനം കുതിച്ചപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 0.31 ശതമാനവും താഴ്ചയില്‍ ക്ലോസ് ചെയ്തു.

യുഎസ് വിപണികള്‍

ഓഗസ്റ്റിലെ യുഎസ് ചില്ലറവിലക്കയറ്റത്തോത് ( 2.5 ശതമാനം) പ്രതീക്ഷിച്ചതിനേക്കാള്‍ അല്‍പം കുറഞ്ഞുവെങ്കിലും കോര്‍ഇന്‍ഫ്ളേഷന്‍ 3.2 ശതമാനത്തിലേക്കു ഉയര്‍ന്നത് ഇന്നലെ രാവിലെ യുഎസ് വിപണിയില്‍ വന്‍ വില്‍പ്പനയ്ക്കു വഴി മരുന്നിട്ടു. പലിശ കുറയ്ക്കല്‍ പ്രതീക്ഷ തകിടം മറിയുമോയെന്നാ ആശങ്കയാണ് വില്‍പ്പനയ്ക്കു കാരണമായത്. എന്നാല്‍ വന്യമായ വ്യതിയാനങ്ങള്‍ക്കൊടുവില്‍ യുഎസ് ഓഹരികള്‍ മികച്ച രീതിയില്‍ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

ഇന്നലെ രാവിലെ നൂറോളം പോയിന്റ് താഴ്ന്ന് ഓപ്പണ്‍ ചെയ്ത ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് തുടര്‍ച്ചയായി താഴേയ്ക്ക് നീങ്ങുകയായിരുന്നു. ആയിരത്തോളം പോയിന്റാണ് ഇന്നലത്തെ വിപണിയിലെ വ്യതിയാനം. രാവിലെ നല്ല തോതില്‍ താഴ്ന്ന വിപണി ഉച്ചകഴിഞ്ഞു തിരിച്ചുവരികയായിരുന്നു. ദിവസത്തിനൊടുവില്‍ ഡൗ 124.75 പോയിന്റ്(0.31 ശതമാനം) നേട്ടത്തോടെ 40861.71 പോയിന്റില്‍ ക്ലോസ് ചെയ്തു.

എന്നാല്‍ നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്നലെ 369.65 പോയിന്റ് (2.17 ശതമാനം) മെച്ചപ്പെട്ടപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക 58.61 പോയിന്റ് (1.07 ശതമാനം) നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം മികച്ച തോതില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്.

ഇന്നലെ യൂറോപ്യന്‍ വിപണികള്‍ സമ്മിശ്രമായിരുന്നു. എഫ്ടിഎസ്ഇ യുകെ 12.04 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 38.87 പോയിന്റും സിഎസി ഫ്രാന്‍സ് 10.72 പോയിന്റും താഴ്ന്നപ്പോള്‍ ജര്‍മന്‍ ഡാക്സ് 64.35 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് സമ്മിശ്രിമാണ്.

ഏഷ്യന്‍ വിപണികള്‍

ബുധനാഴ്ച 539.39 പോയിന്റില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ 470 ഓളം പോയിന്റ് മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 838.97 പോയിന്റ് ഉയരത്തിലാണ്. കൊറിയന്‍ കോസ്പി 27.26 പോയിന്റും സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്സ് 108.16 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 4.17 പോയിന്റും മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെയും വന്‍ വാങ്ങലുകാരായിരുന്നു. അവര്‍ ഇന്നലെ 11401.9 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11171 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വാങ്ങല്‍ 1755 കോടി രൂപ. ഇതോടെ ഇതുവരെയുള്ള അവരുടെ നെറ്റ് വാങ്ങല്‍ 7370.3 കോടി രൂപയായി ഉയര്‍ന്നു.

ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളാകട്ടെ ഇന്നലെ ചെറിയ തോതില്‍ നെറ്റ് വാങ്ങലുകാരായിരുന്നു. അവര്‍ 11401.9 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11171 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വാങ്ങല്‍ 230.9 കോടി രൂപ. ഇതോടെ സെപ്റ്റംബര്‍ 11 വരെ ഇവരുടെ നെറ്റ് വാങ്ങല്‍ 9074.75 കോടി രൂപയായി. 2024-ല്‍ ഇതുവരെ വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വില്‍ക്കല്‍ 1.36 ലക്ഷം കോടി രൂപയും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 3.19 ലക്ഷം കോടി രൂപയുടെ ഓഹരികളുമാണ്.

കമ്പനി വാര്‍ത്തകള്‍

പിഎന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ്: മഹാരാഷ്ട്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിഎന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സിന്റെ 1100 കോടി രൂപയുടെ പബ്ളിക് ഇഷ്യുവിന്റിന്റെ രണ്ടാം ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ 6.88 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. പ്രൈസ് ബാന്‍ഡ് 456-480 രൂപയാണ്. ഇഷ്യു 12-നാണ് അവസാനിക്കുന്നത്. പതിനേഴിന് ലിസ്റ്റ് ചെയ്യും.

ബജാജ് ഹൗസിംഗ് ഫിനാന്‍സ്: ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ 6560 കോടി രൂപയുടെ കന്നി പബ്ളിക് ഇഷ്യു ഇന്നവസാനിച്ചപ്പോള്‍ ലഭിച്ചത് 63.54 ഇരട്ടി അപേക്ഷകള്‍. അതായത് മൂന്നു ലക്ഷം കോടി രൂപയ്ക്കുള്ള അപേക്ഷ. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് അപേക്ഷ ലഭിച്ച ഇഷ്യുവായി ഇതു മാറിയിരിക്കുന്നു. റീട്ടെയില്‍ വിഭാഗത്തില്‍ 6.92 ഇരട്ടി അപേക്ഷകള്‍ കിട്ടി. നിക്ഷേപകസ്ഥാപനങ്ങളല്ലാത്തവരില്‍നിന്ന് 41.42 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. പ്രൈസ് ബാന്‍ഡ് 66-70 രൂപയാണ്. സെപ്റ്റബര്‍ 16-ന് ലിസ്റ്റ് ചെയ്യും.

ടോളിന്‍സ് ടയേഴ്സ്: ടോളിന്‍സ് ടയേഴ്സ് പബ്ളിക് ഇഷ്യു ഇന്നവസാനിച്ചപ്പോള്‍ ലഭിച്ച അപക്ഷേ 23.61 ഇരട്ടി. എഴുപത്തിന്നാലു ലക്ഷം ഓഹരിക്കായി 17 കോടി ഓഹരികളുടെ അപേക്ഷ ലഭിച്ചു. കമ്പനി 230 കോടി രൂപയാണ് സ്വരൂപിക്കുന്നത്. പ്രൈസ് ബാന്‍ഡ് 215-226 രൂപയാണ്. സെപ്റ്റംബര്‍ 16-ന് ലിസ്റ്റ് ചെയ്യും.

ക്രോസ് ലിമിറ്റഡ്: ക്രോസ് ലിമിറ്റഡിന്റെ ഇഷ്യു ഇന്നലെ അവസാനിച്ചപ്പോള്‍ 16.69 ഇരട്ടി അപേക്ഷകള്‍ കിട്ടി. കമ്പനിയുടെ 1.53 കോടി ഓഹരിക്കായി ലഭിച്ചത് 25 കോടി ഓഹരികള്‍ക്കുള്ള അപേക്ഷയാണ്്. റീട്ടെയില്‍ വിഭാഗത്തില്‍ 10.53 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. പ്രൈസ് ബാന്‍ഡ് 228-240 രൂപ. ഓഹരി സെപ്റ്റംബര്‍ 16-ന് ലിസ്റ്റ് ചെയ്യും. മുഖ്യമായും ട്രെയിലര്‍ ആക്സില്‍ നിര്‍മിക്കുന്ന കമ്പനി 1991-ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്.

ക്രൂഡോയില്‍ വില

എണ്ണ ഉത്പാദനമേഖലയായ യുഎസ് ഗള്‍ഫ് മെക്സികോയില്‍ ചുഴലിക്കാറ്റ് രൂപമെടുത്തത് ക്രൂഡോയില്‍ വില വര്‍ധനയ്ക്കു കാരണമായി. ബെയറീഷ് പൊസിഷന്‍ എടുത്തിരുന്ന ട്രേഡര്‍മാര്‍ അതു കവര്‍ ചെയ്തതാണ് വില ഉയര്‍ത്തിയത്. ചുഴിലിക്കാറ്റ് ഫ്രാന്‍സൈന്‍ ശക്തമായാല്‍ അതു ഓയില്‍ ഉത്പാദനത്തേയും സപ്ലൈയേയും ബാധിക്കുമെന്ന ഭീതിയിലാണ് വില ഉയര്‍ന്നത്.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 70.87 ഡോളറാണ്. ബുധനാഴ്ച രാവിലെയിത് 69.44 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 67.53 ഡോളറുമാണ്. ബുധനാഴ്ച രാവിലെ 66.04 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.

ഇന്ത്യന്‍ രൂപ ഇന്നലെ

റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപടെല്‍ രൂപയെ ഡോളറിനെതിരേ 84 രൂപയ്ക്കു താഴേയ്ക്കു പോകാതെ നിലനിര്‍ത്തി. ഇന്നലെ ഡോളറിന് 83.97 രൂപയായിരുന്നു. ചൊവ്വാഴ്ച ഇത് 83.98 രൂപയായിരുന്നു. എന്നാല്‍ രണ്ടു ദിനമായി വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ നല്ല തോതില്‍ ഓഹരികള്‍ വാങ്ങുന്നുണ്ട്. ഇതും രൂപയ്ക്ക് ആശ്വാസം പകരുന്ന സംഗതിയാണ്. ക്രൂഡോയില്‍ വിലയും താഴ്ന്നു നില്‍ക്കുകയാണ്.ഏപ്രില്‍- ഓഗസ്റ്റ് കാലയളവില്‍ റിസര്‍വ് ബാങ്ക് 240 കോടി ഡോളറിന്റെ നെറ്റ് വില്‍പ്പനക്കാരാണ്. എന്നാല്‍ മുന്‍വര്‍ഷമിതേ കാലയളവില്‍ ആര്‍ബിഐ 1920 കോടി ഡോളറിന്റെ നെറ്റ് വാങ്ങലുകാരായിരുന്നു.നടപ്പുവര്‍ഷം വിദേശനാണ്യശേഖര അടവുശിഷ്ട നില കുറഞ്ഞരിക്കുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.