26 March 2025 11:05 AM
ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടി. ഏഴ് ദിവസത്തെ ഇടവേളയ്ക്കു ശേഷം സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 728.69 പോയിന്റ് അഥവാ 0.93% ഇടിഞ്ഞ് 77,288.50 ലും നിഫ്റ്റി 50 181.80 പോയിന്റ് അഥവാ 0.77% ഇടിഞ്ഞ് 23,486.85 ലും എത്തി. ബാങ്കിംഗ്, ഐടി ഓഹരികളിലെ ലാഭമെടുപ്പ് വിപണിയെ പിന്നോട്ടടിച്ചു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ഇൻഡസ്ഇൻഡ് ബാങ്ക് 3.3 ശതമാനം നേട്ടത്തോടെ മികച്ച പ്രകടനം കാഴ്ചവച്ചു. പവർ ഗ്രിഡ്, ടൈറ്റാൻ, എം ആൻഡ് എം എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ എൻടിപിസി, ടെക് മഹീന്ദ്ര, സൊമാറ്റോ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, മാരുതി, എസ്‌ബിഐ, കൊട്ടക് മഹീന്ദ്ര എന്നി ഓഹരികൾ ഇടിവ് നേരിട്ടു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. ഓട്ടോ സൂചിക 0.02 ശതമാനം നേട്ടമുണ്ടാക്കി. അതേസമയം ക്യാപിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, പിഎസ്‌യു ബാങ്ക്, റിയൽറ്റി, ടെലികോം എന്നിവ 1-2.40 ശതമാനം വരെ ഇടിഞ്ഞു.
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.62 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 1.07 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് -1.421 ശതമാനം ഇടിഞ്ഞ് 13.47 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലായിരുന്നു വ്യാപാരം. ചൊവ്വാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലായിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.58 ശതമാനം ഉയർന്ന് ബാരലിന് 73.44 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് പൈസ ഉയർന്ന് 85.69 ൽ ക്ലോസ് ചെയ്തു.