image

18 Oct 2024 1:55 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഒക്‌ടോബര്‍ 18)

Joy Philip

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഒക്‌ടോബര്‍ 18)
X

രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പ്രതീക്ഷിച്ചതുപോലെ മെച്ചപ്പെടാത്തത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങി. ഉയര്‍ന്ന വാല്വേഷന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പന തുടരുന്നതും ഇന്ത്യന്‍ വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്. വിദേശ വിപണികള്‍ എല്ലാംതന്നെ മുന്നേറുകയാണെന്ന് ഓര്‍മിക്കണം. യുഎസ് സൂചികകളായ ഡൗണ്‍ജോണ്‍സും എസ് ആന്‍ഡ് പിയും ഇന്നലെയും അവയുടെ ചരിത്രത്തിലെ ഏറ്റവും ഉയരത്തില്‍ എത്തിരിക്കുകയാണ്. ചൈനീസ് ഉത്തേജന നടപടികള്‍ സൃഷ്ടിച്ച ആവശം ചൈനീസ് വിപണിയില്‍ ഇനിയും അവസാനിച്ചിട്ടില്ല. വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ചൈനയെ മികച്ച നിക്ഷേപമായി കരുതു്ന്നു. ചൈനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനി ഓഹരികളുടെ മുന്നേറ്റം തുടരുകയാണ്.

ആഗോള വിപണിയുടെ ട്രെന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയിലെ സ്വാധീനം കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെയാണ് വിപണിയില്‍ പ്രതിഫലക്കുന്നത്. പണപ്പെരുപ്പം 9 മാസത്തെ ഏറ്റവും ഉയരത്തിലെത്തിയത് പലിശ വെട്ടിക്കുറയ്ക്ക്ല്‍ പ്രതീക്ഷ ഇല്ലാതാക്കുകയാണ്. ഉയര്‍ന്ന പലിശയുമായി വേണം കമ്പനികള്‍ക്കു മത്സരിക്കാന്‍. ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയാണെങ്കിലും ജിഡിപി വളര്‍ച്ച 15 മാസത്തെ ഏറ്റവും താഴ്ചയിലാണ്. രൂപയുടെ മൂല്യശോഷണം കൂനി്‌ന്മേല്‍ കുരുവാണ്. കുറഞ്ഞു നില്‍ക്കുന്ന ക്രൂഡോയില്‍ വില മാത്രമാണ് ആശ്വാസം.

രേഞ്ച്ബൗണ്ട് നീക്കത്തിലൂടെ താഴേയ്ക്കു താഴേയക്കു നീങ്ങുന്ന വിപണിയാണ് മുമ്പിലുള്ളത്. പൊതുവായ നീക്കത്തേക്കാള്‍ വ്യക്തിഗത ഓഹരികളുടെ പ്രകടനത്തിലാണ് ഇ്‌പ്പോള്‍ വിപണി നീങ്ങുന്നത്. ജാഗ്രത വേണ്ട സമയമാണ്. ഉയര്‍ച്ചയില്‍ വിറ്റൊഴിയുകയും താഴ്ചയില്‍ പ്രവേശിക്കുകയും ചെയ്യുക.

ഇന്ത്യന്‍ വിപണി ഇന്നലെ

കഴിഞ്ഞകുറേ ദിവസത്തെ റേഞ്ച് ബൗണ്ട് നീക്കത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെ ശക്തമായൊരു തിരുത്തല്‍ ഉണ്ടായിരിക്കുകയാണ്. പ്രത്യേകിച്ചും നിഫ്റ്റി 50 സൂചികയില്‍. സെന്‍സെക്‌സ് സൂചികയെ അപേക്ഷിച്ച് കൂടുതല്‍ ഇടിവാണ് നിഫ്റ്റിയില്‍ ഇന്നലെ ദൃശ്യമായത്. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് നിഫ്റ്റി താഴ്ന്നു ക്ലോസ് ചെയ്യുന്നത്. മാത്രവുമല്ല, തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്ന ടോപ്പും താഴ്ന്ന ബോട്ടവും സൃഷ്ടിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ഇന്നലെ 221.45 പോയിന്റ് (0.89 ശതമാനം) താഴ്ന്ന് 24749.85 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ രാവിലെ മെച്ചപ്പെട്ട് 25000 പോയിന്റിനു മുകളില്‍ ഓപ്പണ്‍ ചെയ്‌തെങ്കിലും അതു നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല കുത്തനെ കുറയുകയും ചെയ്തു.

ഐടി ഒഴികെയുള്ള എല്ലാ വിഭാഗം ഓഹരികളും ഇന്നലെ ശക്തമായ വില്‍പ്പനയാണ് ദൃശ്യമായത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വിഭാഗത്തില്‍ വന്‍ ഇടിവാണ് കണ്ടത്. ബാങ്കിംഗ്, ഓട്ടോ, കാപ്പിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍ മെറ്റല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി തുടങ്ങിയവയെല്ലാം നല്ല ഇടിവു കാണിച്ചു. ലാര്‍ജ്, മിഡ്, സ്‌മോള്‍കാപ് ഭേദമില്ലാതെ ഇടിവു ദൃശ്യമായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക ഇന്നലെ 494.75 പോയിന്റ് (0.61 ശതമാനം) താഴ്ന്ന് 81006.61 പോയിന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയെ അപേക്ഷിച്ച് സെന്‍സെക്‌സ് ഓഹരികളില്‍ ഇന്നലെ ഇടിവു കുറവായിരുന്നു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

പ്രതിവാര സെറ്റില്‍മെന്റ് ദിനമായ ഇന്നലെ നിഫ്റ്റി ഓപ്പണ്‍ ചെയ്തതു മുതല്‍ വില്‍പ്പനയാണ് ദൃശ്യമായത്. ദിവസത്തിനൊടുവില്‍ ഇരുന്നൂറിലധികം പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്യുകയും ചെയ്തു.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 24910 പോയിന്റിലും തുടര്‍ന്ന് 25100 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷി്ക്കാം. തുടര്‍ന്ന് 25250 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഒക്ടോബര്‍ ഒന്നിലെ ഗ്യാപ് ഡൗണ്‍ പോയിന്റായ 25740 ശക്തമായ റെസിസ്റ്റന്‍സായി നില്‍ക്കുകയാണ്.

നിഫ്റ്റിയില്‍ ഇന്നു തിരുത്തലുണ്ടായാല്‍ 24600-24700തലത്തില്‍ പിന്തുണ പ്രതീക്ഷിക്കാം. തുടര്‍ന്ന് 24520 പോയിന്റിലും പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 37.9 ആണ്. ന്യൂട്രല്‍ സോണിലേക്ക് നിഫ്റ്റി വീണിരിക്കുകയാണഅ. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ഇന്നലെ ബാങ്ക് നിഫ്റ്റി 512.25 പോയിന്റ് ഇടിഞ്ഞ് 51288.8 പോയിന്റില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായി ഏട്ടാമത്തെ ദിവസമാണ് ബാങ്ക് നിഫ്റ്റിക്ക് 51000 പോയിന്റിനു മുകളില്‍ തുടരുന്നത്. ഇവിടെ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ പിന്തുണയുണ്ട്. ഇന്നലെ താഴ്ന്ന ടോപ്പും താഴ്ന്ന ബോ്ട്ടവുമാണ് ബാങ്ക് നിഫ്റ്റിയില്‍ ദൃശ്യമായിട്ടുള്ളത്.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 52000 പോയിന്റിനു ചുറ്റളവിലും തുടര്‍ന്ന് 52370 പോയിന്റിലും റെസിസ്റ്റന്‍സ് പ്ര്തീക്ഷിക്കാം. അടുത്ത ലക്ഷ്യം 52590 പോയിന്റും 52820 പോയിന്റുമാണ്.

മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51000 പോയിന്റില്‍ ശക്തമായ പിന്തുണയുണ്ട്. ഇതിനു താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 50900 പോയിന്റില്‍ പിന്തുണ കിട്ടും.അടുത്ത ലക്ഷ്യം 50450 പോയിന്റാണ്. ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 43.97-ലേയ്ക്ക് താഴ്ന്നു.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 21.5 പോയിന്റ് താഴ്ന്നാണ് നീങ്ങുന്നത്. ആഗോള വപണി ഫ്യൂച്ചേഴ്സ് എല്ലാം നെഗറ്റീവാണ്.

ഇന്ത്യ വിക്‌സ്

ഇന്ത്യ വികസ് ഇന്നലെ 2.57 ശതമാനം വര്‍ധിച്ച് 13.39-ലെത്തി. ബുധനാഴ്ചയിത് 13.05 ആയിരുന്നു. വിപണിയിലെ വന്‍ വ്യതിയാനം കുറഞ്ഞ് സ്ഥിരതനേടുകയാണ്. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.88-ലേക്ക് ഉയര്‍ന്നു. ബുധനാഴ്ചയിത് 0.74 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെയും ഇന്ത്യന്‍ ഓഹരിയില്‍ വന്‍ വില്‍പ്പനക്കാരായിരുന്നു. ഇന്ത്യന്‍ ഓഹരികളില്‍നിന്നു പണം പിന്‍വലിക്കുന്നതില്‍ എഫ്എഫ്‌ഐ ഒരു പിശുക്കും കാണിക്കാതെ തുടരുകയാണ്. ഇന്നലെ അവര്‍ പിന്‍വലിച്ച നെറ്റ് തുക 7421.40 കോടി രൂപയാണ്. ഇതോടെ ഒക്ടോബറിലെ അവരുടെ നെറ്റ് വില്‍പ്പന 74732.2 കോടി രൂപയായി ഉയര്‍ന്നു.

നേരേ മറിച്ച് ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരായിരുന്നു. ഇന്നലെ അവരുടെ നെറ്റ് വാങ്ങല്‍ 4979.83 കോടി രൂപയുടെ ഓഹരികളാണ്. ഇതോടെ ഒക്‌ടോഭറിലെ അവരുടെ നെറ്റ് വാങ്ങല്‍ 68961.37 കോടി രൂപയായി ഉയര്‍ന്നു. ഇന്നലെ അവര്‍ 16817.01 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11837.18 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാംതന്നെ ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ബോണസ് ഓഹരിക്കായി റിക്കാര്‍ഡ് ഡേറ്റ് ( ഒക്‌ടോബര്‍ 28) പ്രഖ്യാപിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.02 ശതമാനം മെച്ചത്തില്‍ ക്ലോസ് ചെയ്തു. ഇന്നലെ ഫലം പുറത്തുവിട്ട ഐടി ഓഹരികളായ ഇന്‍ഫോസിസ് 1.05 ശതമാനവും വിപ്രോ 1.09 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു. ബാങ്കിംഗ് ഓഹരികളായ ഐസിഐസിഐ ബാങ്ക് 2.27 ശതമാനവും എച്ച് ഡിഎഫ്‌സി ബാങ്ക് 2.26 ശതമാനവും യാത്ര ഓണ്‍ലൈന്‍ 1.75 ശതമാനവും മേക്ക് മൈ ട്രിപ് 1.52 ശതമാനവും കുറഞ്ഞാണ് ക്ലോസ് ചെയ്തത്. ഡോ. റെഡ്ഡീസ് 0.76 ശതമാനം മെച്ചപ്പെട്ടു.

യുഎസ് വിപണി സൂചികകള്‍

പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട സെപ്റ്റംബര്‍ റീട്ടെയില്‍ വില്‍പ്പന വളര്‍ച്ചയും ( 0.4 ശതമാനം; പ്രതീക്ഷിച്ചിരുന്നത് 0.3 ശതമാനം) ടെക് കമ്പനികളുടെ മെച്ചപ്പെട്ട മൂന്നാം ക്വാര്‍ട്ടര്‍ ഫലങ്ങളും ഇന്നലെ യുഎസ് വിപണിയില്‍ മുന്നേറ്റമുണ്ടാക്കി. ലോകത്തിലെ ഏറ്റവും വലിയ ചിപ് ഫൗണ്ടറിയായ ടിഎസ് എംസി പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട മൂന്നാം ക്വാര്‍ട്ടര്‍ ഫലം പുറത്തുവിട്ടതും എന്‍വിഡിയ നില മെച്ചപ്പെടുത്തിയതും ഒഹരി വിപണിക്കു പൊതുവേ ഊര്‍ജം പകര്‍ന്നു.

യുഎസ് ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ 161.75 പോയിന്റ് (0.37 ശതമാനം) മെച്ചത്തില്‍ ക്ലോസ് ചെയ്തു. റിക്കാര്‍ഡ് ഉയരത്തില്‍ ( 43289.76 പോയിന്റ്) എത്തിയശേഷമാണ് 43239.05 പോയിന്റില്‍ ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡൗ 43000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. ഡൗജോണ്‍സിനൊപ്പം എസ് ആന്‍ഡ് പി 500 സൂചികയും ഇന്നലെ റിക്കാര്‍ഡ് ഉയരത്തില്‍ (5878.46 പോയിന്റ്) എത്തിയശേഷം ഒരു പോയിന്റ് കുറഞ്ഞ് 5841.47 പോയിന്റില്‍ ക്ലോസ് ചെയ്തു. ചിപ് കമ്പനികളുടെ മുന്നേറ്റത്തില്‍ ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ 6.53 പോയിന്റ് (0.036 ശതമാനം) നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടെ ഓപ്പണ്‍ ചെയ്ത നാസ്ഡാക് അവസാനഭാഗത്ത് വില്‍പ്പന ശക്തമാകുകയായിരുന്നു.

യൂറോപ്യന്‍ വിപണികള്‍ എല്ലാം ഇന്നലെ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 56.06 പോയിന്റും (0.67 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 378.73 പോയിന്റും (1.09 ശതമാനം) സിഎസി ഫ്രാന്‍സ് 91.73 പോയിന്റും (1.22 ശതമാനം) ജര്‍മന്‍ ഡാക്‌സ് 150.58 പോയിന്റ്ും (0.77 ശതമാനം) മെച്ചപ്പെട്ടു ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം താഴ്ന്നാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍: ഇന്ത്യയുടേത് ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികള്‍ എല്ലാംതന്നെ വ്യാഴാഴ്ച ശക്തമായ ഇടിവിലാണ് ക്ലോസ് ചെയ്തത്. ബൂധനാഴ്ച ജാപ്പനീസ് നിക്കി 269.11 പോയിന്റ് (0.69 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 207.75 പോയിന്റും ( 1.02 ശതമാനം) ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് 33.56 പോയിന്റും (1.05 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ 180 പോയിന്റോളം മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 95.99 പോയിന്റ് (0.22 ശതമാനം) മെച്ചപ്പെട്ടു നില്‍ക്കുകയാണ്. കൊറിയന്‍ കോസ്പി 4.63 പോയിന്റ് താഴ്ന്നാണ് നീങ്ങുന്നത്. ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്ത ഹോങ്കോംഗ് ഹാംഗ് സെംഗ് ഇന്നു രാവിലെ 27.55 പോയിന്റ് മെച്ചപ്പെട്ടു ഓപ്പണ്‍ ചെയ്തു. ചൈനീസ് ഷാങ്ഹായി കോമ്പോസിറ്റ് സൂചിക 3.41 പോയിന്റ് താഴ്ന്നാണ് വ്യാപാരം തുടങ്ങിയത്.

സാമ്പത്തിക വാര്‍ത്തകള്‍

വ്യാപാരകമ്മി: സെപ്റ്റംബറിലെ വ്യാപാരക്കമ്മി അഞ്ചുമാസത്തെ ഏറ്റവും കുറവായ 2078 കോടി ഡോളറിലെത്തി. ഓഗസ്റ്റിലിത് 2970 കോടി ഡോളറായിരുന്നു. തലേ മാസത്തേക്കാള്‍ ഇറക്കുമതിയിലുണ്ടായ ഇടിവാണ് വ്യാപാരക്കമ്മി കുറച്ചത്. ഇറക്കുമതി കുറയുന്നത് സാമ്പത്തിക തളര്‍ച്ചയുടെ ലക്ഷണങ്ങളിലൊന്നാണ്. കയറ്റുമതി വരുമാനം 0.5 ശതമാനം വര്‍ധനയോടെ 3460 കോടി ഡോളറിലെത്തി. ഇറക്കുമതി മുന്‍വര്‍ഷം സെപ്റ്റംബറിലെ 5449 കോടി ഡോളറില്‍നിന്ന് 5536 കോടി ഡോളറായി ഉയര്‍ന്നു. ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവില്‍ കയറ്റുമതി ഒരു ശതമാനം വര്‍ധനയോടെ 21320 കോടി ഡോളറായി. എന്നാല്‍ ഇറക്കുമതി 6.16 ശതമാനം വളര്‍ച്ചയോടെ35070 കോടി ഡോളറിലെത്തി.

കമ്പനി വാര്‍ത്തകള്‍

ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടാറ്റ കണ്‍സ്യൂമര്‍, ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, ഒബറോയ് റിയല്‍റ്റി, എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, ജിന്‍ഡാല്‍ സോ, തേജസ് നെറ്റ് വര്‍ക്‌സ്, ഏഥര്‍ ഇന്‍ഡസ്ട്രീസ്, സീ എന്റര്‍ടെയിന്‍മെന്റ്, മാസ്‌ടെക്, കേശോറാം ഇന്‍ഡ്, ബനാറസ് ഹോട്ടല്‍സ്, ഓണ്‍വാഡ് ടെക്, പൊന്നി ഷുഗേഴ്‌സ്, ഇന്‍ഡ് ബാങ്ക് ഹൗസിംഗ് തുടങ്ങി 44 കമ്പനികള്‍ ഫലം പുറത്തുവിടും.

ഹ്യൂണ്ടായി മോട്ടോര്‍ ഐപിഒയ്ക്ക് രണ്ടിരട്ടി അപേക്ഷ: രാജ്യത്തെ ഏറ്റവും വലിയ പബ്‌ളിക് ഇഷ്യുമായി ( 27870 കോടി രൂപ) എത്തിയ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഇഷ്യു ഇന്നലെ അവസാനിച്ചപ്പോള്‍ 2.37 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. അതായത് 9.98 കോടി ഓഹരികള്‍ക്കായി 23.63 കോടി അപേക്ഷകള്‍. പ്രൈസ് ബാന്‍ഡ് 1865-1960 രൂപ. ഒക്ടോബര്‍ 22-ന് ഓഹരി എന്‍എസ് ഇയിലും ബിഎസ്ഇയിലും ലിസ്റ്റു ചെയ്യും. ലിസ്റ്റിംഗ് ലക്ഷ്യമാക്കിയാണ് ഇഷ്യു. തിങ്കളാഴ്ച ആങ്കര്‍ നിക്ഷേപകരില്‍നിന്ന് കമ്പനി 8315 കോടി രൂപ സമാഹരിച്ചിരുന്നു. 1960 രൂപയായിരുന്നു ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള വില.റീട്ടെയില്‍ വിഭാഗത്തില്‍ 50 ശതമാനം അപേക്ഷകളാണ് ലഭിച്ചത്.

കമ്പനി ഫലങ്ങള്‍: ഐടി കമ്പനികള്‍ സമ്മിശ്ര രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളാണ് പുറത്തുവിട്ടതെങ്കിലും തിരിച്ചുവരവ് സാധ്യതകളുടെ സൂചനകള്‍ നല്‍കുന്നു. മുന്‍നിര കമ്പനികളായ ടിസിഎസും ഇന്‍ഫോസിസും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും വിപ്രോയും എച്ച്‌സിഎല്‍ ടെക്കും മികച്ച വരുമാന വളര്‍ച്ചകാണിച്ചു. ഇന്‍ഫോസിസ് വളര്‍ച്ചാസാധ്യത നേരത്തെ കണക്കാക്കിയിരുന്ന 3.4 ശതമാനത്തില്‍നിന്നും 3.75-4.75 ശതമാനത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ് മേഖലയിലും വളര്‍ച്ച പ്രതീക്ഷിക്കുന്നു.

ക്രൂഡോയില്‍ വില

ഒക്‌ടോബര്‍ ഒന്നിന് ഇസ്രായേലിനെതിരയുണ്ടായ ഇറാന്‍ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില രണ്ടാഴ്ചയ്ക്കുള്ളില്‍ പഴയ നിലയിലേക്കു താഴ്ന്നിരിക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ ക്രൂഡോയില്‍ വിതരണത്തില്‍ യാതൊരു തടസ്സവുമുണ്ടായില്ല. ഇതോടൊപ്പമാണ് ഡിമാണ്ട് വളര്‍ച്ചയെക്കുറിച്ചും അധിക ലഭ്യതയെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുള്ളത്. ഇതു രണ്ടും ചേര്‍ന്നപ്പോള്‍ ക്രൂഡോയിലിനു താഴേയ്ക്കു നീങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു. ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചിട്ടും ചൈനീസ് ഡിമാണ്ട് വളര്‍ച്ച കാണിക്കുന്നില്ലായെന്നത് ക്രൂഡോയില്‍ വിലയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 74.57 ഡോളറാണ്. ബുധനാഴ്ചയിത് 74.22 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 70.82 ഡോളറുമാണ്. ഇന്നലെയിത് 70.72 ഡോളറായിരുന്നു. പോസീറ്റീവ് മനോഭാവമാണ് ക്രൂഡോയിലില്‍ ദൃശ്യമാകുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കയറുന്നത് നെഞ്ചിടിപ്പിക്കുന്ന സംഗതിയാണ്. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും. രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡോയില്‍ ഇറക്കുമതി രാജ്യമാണ്. എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഇതു കടുത്ത ആഘാതം ഇന്ത്യയിലുണ്ടാകും.

ഇന്ത്യന്‍ രൂപ

ഡോളര്‍ ശക്തമായതും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇ്ന്ത്യയില്‍നിന്നു നിക്ഷേപം പിന്‍വലിക്കുന്നതും രൂപയെ ഇന്നലെ ദുര്‍ബലമാക്കി. ക്രൂഡോയില്‍ വില അല്‍പ്പം താഴ്ന്നുവെങ്കിലും അതു രൂപയില്‍ പ്രതിഫലിച്ചില്ല.

ഡോളര്‍വില ബുധനാഴ്ചത്തെ 84.03 രൂപയില്‍നിന്ന് ഇന്നലെ 84.08 ലേക്ക് താഴ്ന്നു. ഡോളറിന് 84-നു താഴെ രൂപ ദുര്‍ബലമാകുന്ന കാഴ്ചയാണ് കാണുന്നത്. ഒക്ടോബര്‍ 11-ന് ഡോളറിന് 84.10രൂപയായിരുന്നു വില. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക