14 Feb 2025 11:21 AM GMT
തുടർച്ചയായ എട്ടാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ ഇടിഞ്ഞു. സെൻസെക്സ് 199.76 പോയിന്റ് അഥവാ 0.26 ശതമാനം ഇടിഞ്ഞ് 75,1939.21 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 102.15 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 22,929.25 ലെത്തി. വിദേശ ഫണ്ടുകളുടെ ഒഴുക്കാണ് വിപണിയുടെ ഇടിവിന് കാരണമായത്. രൂപയുടെ മൂല്യത്തകർച്ച, താരിഫുകൾ ഇന്ത്യയെ ബാധിക്കുമെന്ന ആശങ്ക തുടങ്ങിയവ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇത് വിപണികളിൽ നിന്ന് കൂടുതൽ ഫണ്ട് പുറത്തേക്ക് ഒഴുകാൻ കാരണമായി. 2025 ലെ രണ്ട് മാസത്തിനുള്ളിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ എക്സ്ചേഞ്ചുകളിൽ നിന്ന് ₹1.12 ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്.
സെൻസെക്സ് ഓഹരികൾ
നെസ്‌ലെ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്സ്, അൾട്രാടെക് സിമന്റ്, സൺ ഫാർമ, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, ടാറ്റ സ്റ്റീൽ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
എല്ലാ സെക്ടറൽ സൂചികകളും ഇന്ന് ചുവപ്പിൽ അവസാനിച്ചു.
മീഡിയ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ, പിഎസ്‌യു ബാങ്ക്, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ എനർജി എന്നിവ 1-3 ശതമാനം വരെ ഇടിഞ്ഞു.
നിഫ്റ്റി മിഡ്‌ക്യാപ്പ് സൂചിക 2.4 ശതമാനവും സ്മോൾക്യാപ്പ് സൂചിക 3.5 ശതമാനം ഇടിഞ്ഞു. ഇന്ത്യ വിക്സ് 0.40 ശതമാനം ഉയർന്ന് 15.02 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഉയർന്ന നിലയിലും ടോക്കിയോ താഴ്ന്ന നിലയിലും വ്യാപാരം അവസാനിച്ചു. യൂറോപ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം നടത്തിയത്. വ്യാഴാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലായി.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.55 ശതമാനം ഉയർന്ന് ബാരലിന് 75.43 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 86.81 ൽ ക്ലോസ് ചെയ്തു.