14 Feb 2024 9:45 AM
Summary
- ഓഹരികൾ താഴ്ന്ന വിലയായ 342.15 രൂപയിലെത്തി
- കെവൈസിയിൽ വലിയ ക്രമകേടുകളാണ് റെഗുലേറ്റർ കണ്ടെത്തിയത്
- ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില 20-60 ശതമാനം വെട്ടിക്കുറച്ചു
ഇടിവ് തുടരുന്ന പേടിഎം ഓഹരികൾ ഇന്നത്തെ തുടക്ക വ്യപാരത്തിലും ഒൻപത് ശതമാനം താഴ്ന്നു. ഇതോടെ ഓഹരികൾ 52 ആഴ്ച്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 342.15 രൂപയിലെത്തി.
2023 ഒക്ടോബറിൽ ഓഹരികൾ തൊട്ട 52 ആഴ്‌ചയിലെ ഉയർന്ന വിലയായി 998.3 രൂപയിൽ നിന്നും 65.5 ശതമാനം താഴ്ന്നതാണ് നിലവിലെ വില. ജനുവരി 31 ന് പേടിഎം പേയ്‌മെൻ്റ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷമാണ് ഓഹരികൾ ഇടിവിലേക്ക് നീങ്ങിയത്. ജനുവരി 31 ശേഷം ഓഹരികൾ 53 ശതമതിലധികമാണ് ഇടിവ് രേഖപ്പെടുത്തിയത്.
കെവൈസിയിൽ വലിയ ക്രമകേടുകളാണ് റെഗുലേറ്റർ കണ്ടെത്തിയത്. ഇത് ഉപഭോക്താക്കളെയും നിക്ഷേപകരെയും വാലറ്റ് ഉടമകളെയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് റെഗുലേറ്റർ അറിയിച്ചിരുന്നു. ഒരേ പാൻ കാർഡിൽ 100-ലധികം ഉപഭോക്താക്കളുമായും ചില സന്ദർഭങ്ങളിൽ 1,000-ലധികം ഉപഭോക്താക്കളുമായും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് റെഗുലേറ്റർ അതിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളുടെ ആകെ മൂല്യം മിനിമം KYC പ്രീ-പെയ്ഡ് ഉപകരണങ്ങളുടെ നിയന്ത്രണ പരിധി കവിയുന്നതായും ഇത് കള്ളപ്പണം വെളുപ്പിക്കൽ ആശങ്കകൾ ഉയർത്തുന്നതായി റെഗുലേറ്റർ കണ്ടെത്തിയിട്ടുണ്ട്.
ആർബിഐ നിർദ്ദേശത്തിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ, സിഎൽഎസ്എ, മോർഗൻ സ്റ്റാൻലി, ജെഫറീസ്, ബേൺസ്റ്റൈൻ തുടങ്ങിയ വിദേശ ബ്രോക്കറേജുകൾ വണ്‍ 97 കമ്മ്യൂണിക്കേഷനുകളുടെ (പേടി എമ്മിന്റെ മാതൃ കമ്പനി) ടാർഗെറ്റ് വിലയിൽ 20-60 ശതമാനം വെട്ടിക്കുറച്ചു. ബ്രോക്കറേജ് സ്ഥാപനമായ മാക്വാരി ഓഹരികളുടെ റേറ്റിംഗ് ''അണ്ടർ പെർഫോമിംഗ് ' ആയി നിശ്ചയിക്കുകയും ടാർഗെറ്റ് വില 650 രൂപയിൽ നിന്ന് 275 രൂപയായി കുത്തനെ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 29 മുതൽ പുതിയ ക്രെഡിറ്റ്, ഡെപ്പോസിറ്റ് ഓപ്പറേഷനുകൾ, ടോപ്പ്-അപ്പുകൾ, ഫണ്ട് ട്രാൻസ്ഫറുകൾ, അത്തരം ബാങ്കിംഗ് പ്രവർത്തനങ്ങൾ നിന്ന് വിട്ടുനിൽക്കാൻ ആർബിഐ, പേടിഎമ്മിനോട് ആവിശ്യപെട്ടിരുന്നു. ബ്രോക്കറേജ് സ്ഥാപനങ്ങൾ ഈ നീക്കത്തോടെ പേടിഎമ്മിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിലവിലെ ഉപഭോക്താക്കളെ നിലനിർത്താനുള്ള പേടിഎമ്മിൻ്റെ നീക്കത്തിന് ഇത് തടസ്സമായേക്കുമെന്നും വിലയിരുത്തുന്. പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് ആർബിഐയുടെ ലക്ഷ്യമെന്ന് ബെർൺസ്റ്റൈൻ പറഞ്ഞു.
നിലവിൽ പേടിഎം ഓഹരികൾ എൻഎസ്ഇ യിൽ 8.69 ശതമാനം താഴ്ന്നു 347.10 രൂപയിൽ വ്യാപാരം തുടരുന്നു.