24 July 2024 4:30 PM IST
Summary
- രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ
- തുടർച്ചയായ രണ്ടാം ദിവസവും ഐടിസി ഓഹരികൾ കുതിച്ചു
- ഇന്ത്യ വിക്സ് സൂചിക 8 ശതമാനം കുറഞ്ഞ് 12-ൽ എത്തി.
ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. തുടർച്ചയായി നാലാം ദിവസമാണ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയുന്നത്.ഫിനാൻഷ്യൽ, ബാങ്കിംഗ് ഓഹരികളിലെ വിൽപ്പന സൂചികകളെ തളർത്തി. സെക്യൂരിറ്റീസ് ഇടപാട് നികുതിയും ഹ്രസ്വകാല മൂലധന നേട്ട നികുതിയും ഉയർത്താനുള്ള സർക്കാർ നീക്കവും വിപണിയെ ബാധിച്ചു.
സെൻസെക്‌സ് 280.16 പോയിൻ്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 80,148.88 ലും നിഫ്റ്റി 65.55 പോയിൻ്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 24,413.50 ലുമാണ് ക്ലോസ് ചെയ്തത്.
ബജാജ് ഫിൻസെർവ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ടാറ്റ കൺസ്യൂമർ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നഷ്ടമുണ്ടാക്കിയപ്പോൾ എച്ച്‌ഡിഎഫ്‌സി ലൈഫ്, ടെക് മഹീന്ദ്ര, ബിപിസിഎൽ, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ് എന്നിവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി ബാങ്ക് സൂചിക 0.9 ശതമാനം ഇടിഞ്ഞു. എഫ്എംസിജി സൂചിക 0.5 താഴ്ന്നു. നിഫ്റ്റി റിയൽറ്റി സൂചിക 0.8 ശതമാനവും നിഫ്റ്റി പവർ1.2 ശതമാനവും ഉയർന്നു. മിഡ്‌ക്യാപ് സൂചിക 0.8 ശതമാനവും സ്‌മോൾക്യാപ് സൂചികകൾ 1.9 ശതമാനവും ഉയർന്നു.
ഇന്ത്യ വിക്സ് സൂചിക 8 ശതമാനം കുറഞ്ഞ് 12-ൽ എത്തി.
പുകയില ഉൽപന്നങ്ങൾക്ക് പുതിയ നികുതി നൽകേണ്ടതില്ലെന്ന് ബജറ്റ് നിർദ്ദേശത്തെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ഐടിസി ഓഹരികൾ കുതിച്ചു. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 510.65 രൂപയിലെത്തി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ചൊവ്വാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 2,975.31 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.75 ശതമാനം ഉയർന്ന് ബാരലിന് 81.62 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 83.70 എന്ന നിലയിലെത്തി