2 April 2025 11:14 AM
ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 592.93 പോയിന്റ് അഥവാ 0.78 ശതമാനം ഉയർന്ന് 76,617.44 ലും നിഫ്റ്റി 166.65 പോയിന്റ് അഥവാ 0.72 ശതമാനം ഉയർന്ന് 23,332.35 ലും ക്ലോസ് ചെയ്തു. മാർച്ചിൽ ഇന്ത്യയുടെ നിർമ്മാണ മേഖലയിലെ വളർച്ച എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതാണ് വിപണിയുടെ തിരിച്ചുവരവിന് കാരണമായത്.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ സൊമാറ്റോ 5 ശതമാനവും ടൈറ്റൻ 4 ശതമാനവും ഉയർന്നു. കൂടാതെ ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി, ടെക് മഹീന്ദ്ര, അദാനി പോർട്ട്സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. അതേസമയം നെസ്‌ലെ, പവർ ഗ്രിഡ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ലാർസൺ ആൻഡ് ട്യൂബ്രോ എന്നി ഓഹരികൾ ഇടിവ് നേരിട്ടു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ എല്ലാ സൂചികകളും ഇന്ന് നേട്ടത്തിൽ അവസാനിച്ചു.എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, റിയാലിറ്റി എന്നീ സൂചികകൾ 1-3 ശതമാനം നേട്ടത്തിൽ എത്തി.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. ഇന്ത്യ വിക്സ് 0-0.43 ശതമാനം ഇടിഞ്ഞ് 13.72 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ടോക്കിയോയും ഷാങ്ഹായും നേട്ടത്തിലെത്തിയപ്പോൾ സിയോളും ഹോങ്കോങ്ങും താഴ്ന്ന നിലയിലായിരുന്നു. യൂറോപ്യൻ വിപണികൾ കൂടുതലും താഴ്ന്ന നിലയിലായിരുന്നു. യുഎസ് വിപണികൾ ചൊവ്വാഴ്ച ഉയർന്ന നിലയിലായിരുന്നു വ്യാപാരം.
ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.12 ശതമാനം ഇടിഞ്ഞ് ബാരലിന് 74.40 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് പൈസ ഇടിഞ്ഞ് 85.52 ൽ ക്ലോസ് ചെയ്തു.