28 March 2025 4:33 PM IST
2024-25 സാമ്പത്തിക വർഷത്തെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 192 പോയിന്റ് അഥവാ 0.25 ശതമാനം താഴ്ന്ന് 77,414.92 ലും നിഫ്റ്റി 73 പോയിന്റ് അഥവാ 0.31 ശതമാനം താഴ്ന്ന് 23,519.35 ലും ക്ലോസ് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളാണ് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ, ഭാരതി എയർടെൽ എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക് 3.50 ശതമാനത്തിലധികവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2 ശതമാനവും ഇടിഞ്ഞു. എച്ച്‌സിഎൽ ടെക്, മാരുതി, ഇൻഫോസിസ്, സൊമാറ്റോ, പവർ ഗ്രിഡ്, അദാനി പോർട്ട്സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, അൾട്രാടെക് സിമന്റ് എന്നി ഓഹരികളും ഇടിവ് നേരിട്ട്
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ എഫ്എംസിജി, പ്രൈവറ്റ് ബാങ്ക് ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. എഫ്എംസിജി സൂചിക 0.59 ശതമാനവും പ്രൈവറ്റ് ബാങ്ക് സൂചിക 0.15 ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം നിഫ്റ്റി ഐടി 1.76 ശതമാനം നഷ്ടത്തിലും ഓട്ടോ 1.03 ശതമാനം നഷ്ടത്തിലും ക്ലോസ് ചെയ്തു. റിയാൽറ്റി 1.42 ശതമാനം നഷ്ടത്തിലും മെറ്റൽ 0.73 ശതമാനം നഷ്ടത്തിലുമായി. ഫാർമ സൂചിക 0.65 ശതമാനവും പിഎസ്‌യു ബാങ്ക് 0.52 ശതമാനം ഇടിഞ്ഞു. ഓയിൽ ആൻഡ് ഗ്യാസ് 0.03 ശതമാനം ഇടിവ് നേരിട്ടു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾക്യാപ് സൂചിക 0.4 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് -4.37 ശതമാനം ഇടിഞ്ഞ് 12.72 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച യുഎസ് വിപണികൾ താഴ്ന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.18 ശതമാനം ഉയർന്ന് ബാരലിന് 74.16 ഡോളറിലെത്തി.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മാര്‍ച്ച് 31ന് വിപണി അവധിയാണ്