13 Sept 2023 6:15 AM
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭാരതി എയർടെല്ലിന്റെ കണ്ടിജന്റ് ബാധ്യതകൾ ഇരട്ടിയിലധികം വർധിച്ചു. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒറ്റത്തവണ സ്പെക്ട്രം ചാർജ് കുടിശ്ശികയാണ്. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ (ഡിഒടി) നിന്നുള്ള ആവശ്യകതകളുടെ അടിസ്ഥാനത്തില്‍, 2017-18 സാമ്പത്തിക വർഷത്തിൽ 4,100 കോടി രൂപയുടെ ബാധ്യതകളാണ് ഉണ്ടായിരുന്നത് എങ്കില്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 11,500 കോടി രൂപയായി.
ഡിഒടി ക്ലെയിമുകളില്‍ നിന്നുള്ള ആകസ്മിക ബാധ്യതകൾ വർഷം തോറും കുത്തനെ കുതിച്ചുയരുകയാണ്. നിരന്തരമായുള്ളതല്ലാതെ, പ്രത്യേകമായുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന ബാധ്യതകളെയാണ് കണ്ടിജന്‍റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുള്ള ഒന്നായാണ് ഇതിനെ നിർവചിച്ചിരിക്കുന്നത്. എസ്റ്റിമേറ്റ് ചെയ്യാനാകുന്ന ഘട്ടത്തില്‍ ഇത്തരം ബാധ്യതകള്‍ രേഖപ്പെടുത്തണം എന്നതാണ് ചട്ടം.
കഴിഞ്ഞ മാസം ബിഎസ്ഇയിലെ റെഗുലേറ്ററി ഫയലിംഗിൽ, ഭാരതി എയർടെൽ തങ്ങളുടെ ഒറ്റത്തവണ സ്പെക്ട്രം ചാര്‍ജ് കുടിശ്ശിക 15,178 കോടി രൂപയാണെന്ന് അറിയിച്ചു. ഇതിൽ ഏകദേശം 6,600 കോടി രൂപ കണ്ടിജന്‍റ് ബാധ്യതയായാണ് കണക്കാക്കുന്നത്.
ഓഹരി വിപണിയില്‍ ഇന്ന് ഭാരതി എയര്‍ടെല്‍ ഓഹരികള്‍ മുന്നേറ്റത്തിലാണ്. രാവിലെ 11 .43 നുള്ള വിവരം അനുസരിച്ച് 1.54 ശതമാനം നേട്ടത്തോടെ 904.40 രൂപയിലാണ് വില്‍പ്പന.