13 Aug 2023 2:30 PM IST
Summary
- ഓഗസ്റ്റ് ആദ്യവാരം എഫ്‍പിഐകള്‍ അറ്റ വില്‍പ്പനക്കാരായിരുന്നു
- ആഗോള സാഹചര്യങ്ങള്‍ എഫ്‍പിഐ വരവിനെ സഹായിച്ചു
ഓഗസ്റ്റ് ആദ്യ വാരത്തില്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) രണ്ടാം വാരത്തില്‍ വാങ്ങലിലേക്ക് തിരിച്ചെത്തി. ആഗോള വിപണിയിലെ അനിശ്ചിതത്വം, ചൈനയിലെ സാമ്പത്തിക ആശങ്കകൾ, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരത എന്നിവയാണ് ഇതിന്‍റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
ഡിപ്പോസിറ്ററികളിലെ ഡാറ്റ അനുസരിച്ച്,എഫ്‍പിഐകൾ ഓഗസ്റ്റ് 1 മുതൽ 11 വരെ ഇന്ത്യൻ ഇക്വിറ്റികളിൽ മൊത്തം 3,272 കോടി രൂപ നിക്ഷേപിച്ചു. ഡെറ്റ് വിപണിയില്‍ 2,860 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇക്കാലയളവില്‍ എഫ്‍പിഐകള്‍ നടത്തിയത്.
"കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിപണികൾ മികച്ച രീതിയിൽ മുന്നേറിയതിനാൽ, എഫ്‍പിഐകളുടെ ലാഭ ബുക്കിംഗ് യുക്തിസഹമായിരിക്കുമെന്ന് പ്രതീക്ഷിക്കാം" ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.
ചൈനീസ് വിപണി നേരിടുന്ന ഡിമാന്‍ഡ് മാന്ദ്യം കാരണം ആഗോള സാമ്പത്തിക സാഹചര്യം വെല്ലുവിളി നേരിടുന്നു, ആഗോള ഓഹരികളിലുണ്ടാകുന്ന ഏതൊരു ബലഹീനതയും പ്രാദേശിക ഓഹരികളിൽ ചലനമുണ്ടാക്കുകയും എഫ്‍പിഐ ഒഴുക്ക് മുന്നോട്ട് പോകുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച്ച് (റീട്ടെയിൽ) മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.
ഓഗസ്റ്റ് ആദ്യവാരത്തിലെ മാത്രം കണക്കെടുത്താല്‍ ഇക്വിറ്റികളിൽ നിന്ന് 2,000 കോടി രൂപ എഫ്‍പിഐകള്‍ പിൻവലിച്ചു. ചില ശക്തമായ കോര്‍പ്പറേറ്റ് വരുമാന ഫലങ്ങളും എഫ്‍പിഐ വരവിലെ തിരിച്ചുവരവിന് കാരണമായിട്ടുണ്ട്. മാർച്ച് മുതൽ ജൂലൈ വരെയുള്ള കഴിഞ്ഞ അഞ്ച് മാസങ്ങളിലും ഇന്ത്യൻ ഇക്വിറ്റികളില്‍ എഫ്‍പിഐകള്‍ അറ്റ വാങ്ങലുകാരായിരുന്നു. കൂടാതെ, കഴിഞ്ഞ മൂന്ന് മാസങ്ങളിലും (മെയ്, ജൂൺ, ജൂലൈ) എഫ്‍പിഐകളുടെ ഇക്വിറ്റി നിക്ഷേപം 40,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു.
ജൂലൈയിൽ 46,618 കോടി രൂപയും ജൂണിൽ 47,148 കോടി രൂപയും മേയിൽ 43,838 കോടി രൂപയുമാണ് അറ്റ നിക്ഷേപം. മാർച്ചിന് മുമ്പ്, ജനുവരിയിലും ഫെബ്രുവരിയിലും വിദേശ നിക്ഷേപകർ 34,626 കോടി രൂപ പിൻവലിച്ചു. ധനകാര്യം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഐടി എന്നിവയില്‍ എഫ്‍പിഐകൾ വാങ്ങുന്നവരായി തുടർന്നു.