17 Nov 2022 11:19 AM IST
മുംബൈ: ആഗോള വിപണിയിലെ മോശം പ്രവണതകളെത്തുടര്‍ന്ന് ആഭ്യന്തര വിപണിയിലെയും തുടക്കം മോശമായി. സെന്‍സെക്‌സ് 211.76 പോയിന്റ് ഇടിഞ്ഞ് 61,768.96 ലും, നിഫ്റ്റി 57.95 പോയിന്റ് ഇടിഞ്ഞ് 18,351.70 ലുമാണ് വ്യാപാരം ആരംഭിച്ചത്. ടൈറ്റന്‍, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി എന്നീ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ടു. രാവിലെ 11.06 ന് സെന്‍സെക്സ് 129.11 പോയിന്റ് താഴ്ന്ന് 61,851.56 ലും, നിഫ്റ്റി 45.95 പോയിന്റ് നഷ്ടത്തില്‍ 18,363.55 ലുമാണ് വ്യാപാരം നടത്തുന്നത്.
എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 'യുഎസ് വിപണി ഇന്നലെ നഷ്ടത്തില്‍ ക്ലോസ് ചെയ്തത് ഏഷ്യന്‍ വിപണികളിലും പ്രതിഫലിക്കുന്നുണ്ട്. അതിനാല്‍, വ്യാഴാഴ്ച്ചത്തെ ആദ്യഘട്ട വ്യാപാരത്തില്‍ സമ്മർദത്തിന് സാധ്യതയുണ്ട്,'മേത്ത ഇക്വിറ്റീസിലെ റിസേര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്‌സെ അഭിപ്രായപ്പെട്ടു.
ഇന്നലെ സെന്‍സെക്‌സ് 107.73 പോയിന്റ് ഉയര്‍ന്ന് 61,980.72 ലും, നിഫ്റ്റി 6.25 പോയിന്റ് നേട്ടത്തില്‍ 18,409.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് ഒരു ശതമാനം താഴ്ന്ന് 91.90 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 386.06 കോടി രൂപ വിലയുള്ള ഓഹരികളാണ് വിറ്റഴിച്ചത്.