9 Sep 2023 12:11 PM GMT
Summary
- ചില കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്ന് തക്കാളി വിളവെടുക്കുന്നില്ല
റെക്കോർഡ് വിലയ്ക്ക് തക്കാളി വിറ്റു രണ്ട് മാസത്തോളം ലാഭം കൊയ്ത തക്കാളി കർഷകർ വീണ്ടും ദുരിതത്തിലായി. ആന്ധ്രാ പ്രദേശിലെ രായല സീമയിലെ നിരവധി കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ റോഡരികിൽ വലിച്ചെറിഞ്ഞു. അതെസമയം ചില കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്ന് തക്കാളി വിളവെടുക്കുന്നില്ല. സമീപപ്രദേശത്തെ മൊത്തക്കച്ചവട വിപണിയിലേക്കുള്ള ഉൽപ്പന്നങ്ങളുടെ ഗതാഗത കൂലി പോലും ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ആന്ധ്രാപ്രദേശിൽ തക്കാളി വില്പനയിലൂടെ കോടിക്കണക്കിനു ലാഭം കൊയ്ത കഥകൾ കേട്ടിരുന്നു. അതേസമയം പല ഹോട്ടലുകളും ഒരു മാസത്തിലേറെ തക്കാളി ഉൾപ്പെടുത്തിയ വിഭവങ്ങൾ ഉണ്ടാക്കിയില്ല. കിലോക്ക് 50 രൂപ സബ്‌സിഡി നിരക്കിൽ തക്കാളി വിതരണം ചെയ്യുന്ന സ്റ്റോറുകളിൽ വലിയ ക്യൂ ആയിരുന്നു. തക്കാളി വില വർധന പിടിച്ച് നിർത്താൻ സർക്കാർ തലത്തിൽ നടപടികൾ എടുത്തിരുന്നു. നേപ്പാളിൽ നിന്ന് വരെ തക്കാളി കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ് ത് സബ്‌സിഡി നിരക്കിൽ ആവശ്യക്കാർക് നല്കിയിരുന്നു. തക്കാളി മോഷണ കഥകളും ട്രോളുകളും കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറഞ്ഞു. തക്കാളി നിമിത്തം കുടുംബ കലഹം വരെ ഉണ്ടായെന്ന വാർത്ത വന്നു. തക്കാളി കൃഷി ചെയ്ത പലരും അപ്രതീക്ഷിത ലാഭം ഉണ്ടാക്കി.
എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കിടെ കർഷകർക്കും പൊതുജനങ്ങളുടെയും സ്ഥിതി തകിടം മറിഞ്ഞു. മൊത്ത വിപണിയിൽ വില 10 രൂപക്ക് താഴെയായി കുറഞ്ഞപ്പോൾ ചില്ലറ വിപണിയിൽ കിലോക്ക് 20- 30 രൂപയ്ക്കാണ് തക്കാളി വില്പന നടക്കുന്നത്.
തക്കാളി കിലോഗ്രാമിന് 3 രൂപക്ക് നൽകിയപ്പോൾ നിരവധി കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ കുർനൂർ ജില്ലയിലും അനന്തപുർ റൂറലിലും കുർനൂലിലെ ദേശീയ പാതക്ക് അരികിൽ വലിച്ചെറിഞ്ഞു.