25 Feb 2025 1:00 PM GMT
ഉത്തര കേരളത്തിൽ പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നത് കാർഷിക മേഖലയിൽ ആശങ്ക ജനിപ്പിച്ചു. അര നൂറ്റാണ്ടിനിടയിൽ ആദ്യമായാണ് ഫെബ്രുരിയിൽ ചൂട് ഇത്രമാത്രം ഉയരുന്നത്. പ്രതികൂല കാലാവസ്ഥയിൽ ഒട്ടുമിക്ക റബർ തോട്ടങ്ങളും നിശ്‌ചലമാണ്. കനത്ത ചൂട് മൂലം കർഷകർ ടാപ്പിങ് നിർത്തി. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 192 രൂപയിലും അഞ്ചാം രേഗഡ് 188 രൂപയിലും വിപണനം നടന്നു. രാജ്യാന്തര വിപണിയിൽ റബർ വില കയറി ഇറങ്ങി. ജാപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ നിലനിന്ന ശക്തമായ വിൽപ്പന സമ്മർദ്ദത്തിൽ നിരക്ക് 373 യെന്നിൽ നിന്നും 363 ലേയ്‌ക്ക് ഇടിഞ്ഞു. അതേ സമയം ബാങ്കോക്കിൽ നിരക്ക് കിലോ 211 രൂപയായി വർദ്ധിച്ചു.
നാളികേര വിളവെടുപ്പ് മുന്നേറുകയാണെങ്കിലും പല ഭാഗങ്ങളിലും ഉൽപാദനം പ്രതീക്ഷക്കൊത്ത് ഉയരാഞ്ഞത് മില്ലുകാരെ അസ്വസ്തരാക്കുന്നു. തെക്കൻ ജില്ലകളിൽ നിന്നും പച്ചതേങ്ങ തമിഴ്‌നാട്ടിലേയ്‌ക്ക് നീങ്ങുന്നുണ്ട്. മാസാരംഭം അടുത്തതിനാൽ വെളിച്ചെണ്ണയ്‌ക്ക് ഡിമാൻറ് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് വ്യവസായികൾ. കൊപ്ര കൊച്ചിയിൽ 15,050 രൂപയിലും തമിഴ്‌നാട്ടിൽ 14,850 രൂപയുമാണ്.
കനത്ത ചൂടിൽ വിളനാശ സാധ്യതകൾ മുന്നിൽ കണ്ട് കൃത്രിമ ജലസേചന മാർഗ്ഗങ്ങൾക്കുള്ള ശ്രമത്തിലാണ് കർഷകർ. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തിൽ താൽപര്യം കാണിച്ചു. ഉൽപാദന മേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ വാങ്ങലുകാരുടെ ശക്തമായ പിൻതുണ ലഭ്യമായിട്ടും ശരാശരി ഇനങ്ങൾക്ക് കിലോ 2760 രൂപയ്‌ക്ക് മുകളിൽ ഇടം കണ്ടെത്താനായില്ല. മികച്ചയിനങ്ങൾ 3025 രൂപയിൽ കൈമാറി.