5 Sept 2023 1:10 PM IST
Summary
- ആദ്യത്തെ 10 ബാങ്കുകളുടെ ബാങ്കി എലൈറ്റ് ക്ലബ്ബിലേക്ക്
- ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 100.7 രൂപയിലെത്തി
- വിപണിമൂല്യം 66,386.78 കോടി രൂപയില്‍ എത്തി
വിപണി മൂല്യത്തില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് രാജ്യത്തെ ആദ്യത്തെ 10 ബാങ്കുകളുടെ ബാങ്കി എലൈറ്റ് ക്ലബ്ബിലേക്ക് പ്രവേശിച്ചു. പൊതുമേഖല ബാങ്കുകളായ യൂണിയന്‍ ബാങ്കിനേയും കനറാ ബാങ്കിനേയും പിന്തള്ളിയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്‍റെ പ്രവേശനം.
ചൊവ്വാഴ്ച രാവിലെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്‍റെ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 100.7 രൂപയിലെത്തി. ഇതോടെ ബാങ്കിന്‍റെ വിപണിമൂല്യം 66,386.78 കോടി രൂപയില്‍ എത്തി. യൂണിയൻ ബാങ്കിന്റെയും കാനറ ബാങ്കിന്റെയും വിപണി മൂല്യം യഥാക്രമം 65,970.78 കോടി രൂപയും 61,499.01 കോടി രൂപയുമാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബിഒബി), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ഐഡിബിഐ ബാങ്ക് എന്നിവയാണ് വിപണി മൂല്യത്തിലെ മുമ്പന്‍മാർ.
2022 സെപ്റ്റംബർ 22-ന് എൻഎസ്ഇയിൽ 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 46.20 രൂപയിൽ എത്തിയതിന് ശേഷം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികൾ 117 ശതമാനം റിട്ടേൺ നൽകി. പന്ത്രണ്ട് മാസ കാലയളവിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക നൽകിയ റിട്ടേണ്‍ 13.5 ശതമാനവും നിഫ്റ്റി 50 നൽകിയ റിട്ടേണ്‍ 11.64 ശതമാനവുമാണ്.
അദാനി ഗ്രൂപ്പ് ഓഹരികളിലെ പ്രമുഖ നിക്ഷേപകരായ യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാർട്‌ണേഴ്‌സ് ബൾക്ക് ഡീലുകൾ വഴി കമ്പനിയുടെ ഓഹരി വാങ്ങിയതുമുതൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ജിക്യുജി പാർട്‌ണേഴ്‌സ് 17.1 കോടിഓഹരികൾ 1,527 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ഓഹരിയൊന്നിന് 89 രൂപ നിരക്കിലാണ് ഇടപാട് നടന്നത്.