Summary
ഡെല്‍ഹി: 2017-21 കാലയളവില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലേക്കുള്ള വിദേശ മൂലധനം തൊട്ട് മുന്‍പുള്ള അഞ്ച് വര്‍ഷങ്ങളെ അപേക്ഷിച്ച്, മൂന്ന് മടങ്ങ് വര്‍ധിച്ച് 23.9 ബില്യണ്‍ ഡോളറിലെത്തിയതായി കൊള്ളിയേഴ്‌സ്-എഫ്‌ഐസിസിഐ (Colliers-FICCI) റിപ്പോര്‍ട്ട്. 2016 ല്‍ അവതരിപ്പിച്ച റെഗുലേറ്ററി പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപത്തിലേക്ക് വന്‍ ചായ്‌വ് കാണിച്ചതായി പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് കോളിയേഴ്സ് സൂചിപ്പിച്ചു. സുതാര്യതയില്ലായ്മ മൂലം ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് മുന്‍പ് വിട്ടു നിന്ന വിദേശ നിക്ഷേപകര്‍, […]
ഡെല്‍ഹി: 2017-21 കാലയളവില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലേക്കുള്ള വിദേശ മൂലധനം തൊട്ട് മുന്‍പുള്ള അഞ്ച് വര്‍ഷങ്ങളെ അപേക്ഷിച്ച്, മൂന്ന് മടങ്ങ് വര്‍ധിച്ച് 23.9 ബില്യണ്‍ ഡോളറിലെത്തിയതായി കൊള്ളിയേഴ്‌സ്-എഫ്‌ഐസിസിഐ (Colliers-FICCI) റിപ്പോര്‍ട്ട്.
2016 ല്‍ അവതരിപ്പിച്ച റെഗുലേറ്ററി പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപത്തിലേക്ക് വന്‍ ചായ്‌വ് കാണിച്ചതായി പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് കോളിയേഴ്സ് സൂചിപ്പിച്ചു.
സുതാര്യതയില്ലായ്മ മൂലം ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് മുന്‍പ് വിട്ടു നിന്ന വിദേശ നിക്ഷേപകര്‍, 2017 മുതല്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡാറ്റ അനുസരിച്ച്, റിയല്‍ എസ്റ്റേറ്റിലെ വിദേശ നിക്ഷേപം 2012-2016 കാലയളവില്‍ 7.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2017-21 കാലയളവില്‍ 23.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
2012-2021 കാലയളവില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലുണ്ടായ മൊത്തം നിക്ഷേപം 49.4 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. അതില്‍ 64 ശതമാനവും വിദേശ നിക്ഷേപകരില്‍ നിന്നുള്ളതാണ്. കൂടാതെ രാജ്യത്തെ റിയല്‍ എസ്റ്റേറ്റിലെ 2017-2021 കാലയളവിലെ വിദേശ നിക്ഷേപ വിഹിതം 82 ശതമാനമായി വര്‍ധിച്ചു. തൊട്ട് മുന്‍പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ഇത് 37 ശതമാനമായിരുന്നു.
2017-21 വര്‍ഷങ്ങളിലായി മൊത്തം വിദേശ നിക്ഷേപത്തില്‍ ഓഫീസ് മേഖലയ്ക്ക് 43 ശതമാനം വിഹിതവും സമ്മിശ്ര ഉപയോഗ മേഖല 18 ശതമാനവുമാണ്. പാര്‍പ്പിട മേഖലയെ മറികടന്ന് വ്യാവസായിക, ലോജിസ്റ്റിക്‌സ് മേഖലയിലെ നിക്ഷേപം മൂന്നാം സ്ഥാനത്താണുള്ളത്.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിന്ധിക്കും പാര്‍പ്പിട വില്‍പ്പനയിലെ ഇടിവിനും ശേഷം വിദേശ നിക്ഷേപകര്‍ പാര്‍പ്പിട മേഖലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതായി കോളിയേഴ്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
എന്നാൽ, 2017-2021 ല്‍ മൊത്തം വിദേശ നിക്ഷേപത്തിലെ റെസിഡന്‍ഷ്യല്‍ ആസ്തികളുടെ വിഹിതം 11 ശതമാനമായി കുറഞ്ഞു. തൊട്ട് മുന്‍പുള്ള അഞ്ച് വര്‍ഷങ്ങളിലെ 37 ശതമാനത്തില്‍ നിന്നാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഫീസ് മേഖലയിലെ വിദേശ നിക്ഷേപം നിക്ഷേപങ്ങളുടെ അളവ് ഏതാണ്ട് പകുതിയായി കുറഞ്ഞ 2021 ഒഴികെ 2017 മുതല്‍ ഓരോ വര്‍ഷവും സ്ഥിരമായി രണ്ട് ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു.
2017-21 കാലയളവില്‍, ഇതര ആസ്തികള്‍ ഏകദേശം ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ ഒഴുക്കാണ് രേഖപ്പെടുത്തിയത്. അതില്‍ ഭൂരിഭാഗവും കൊവിഡ് മഹാമാരിയുടെ വര്‍ഷങ്ങളായിരുന്നു.