18 Sept 2023 5:15 AM
Summary
- കനത്ത മഴയില്‍ മധ്യപ്രദേശിലെ പല ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ സര്‍ദാര്‍, ഉകായ്, കദാന അടക്കമുള്ള പ്രധാന അണക്കെട്ടുകള്‍ തുറന്നു. സംസ്ഥാനത്തിന്റെ മധ്യ, വടക്കന്‍ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. മഹിസാഗര്‍, സബര്‍കാന്ത, ആരവല്ലി, ഖേഡ ജില്ലകളില്‍ അതിശക്തമായ മഴയാണ്. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. സര്‍ദാര്‍ സരോവര്‍ ഡാമിലെ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ നര്‍മ്മദ ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അഹമ്മദാബാദ് - മുംബൈ റെയിൽ ഗതാതം താറുമാറായി.
വ്യാഴാഴ്ച്ച രാവിലെ വരെ ഒറ്റപ്പെട്ട കനത്ത് മഴയോ അതിതീവ്ര മഴയോ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കുന്നത്. തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനും പടിഞ്ഞാറന്‍ മധ്യപ്രദേശിനും മുകളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചതും ചക്രവാതച്ചുഴിയുമാണ് ഗുജറാത്തില്‍ കനത്ത മഴക്ക് കാരണം.
നര്‍മ്മദ, ബറൂച്ച്, വഡോദര, ദാഹോദ്, പഞ്ച് മഹല്‍ ജില്ലകളില്‍ നിന്നായി 10,000 ഓളം പേരെ കഴിഞ്ഞ ദിവസം മാറ്റി പാര്‍പ്പിച്ചിരുന്നു. 207 പേരെ ദുരന്ത നിവരാണ സേന രക്ഷപ്പെടുത്തിയിട്ടുണ്ട്.
92 മില്ലിമീറ്റര്‍ മഴയാണ് ഞായറാഴ്ച്ച സംസ്ഥാനത്ത് ലഭിച്ചത്. ഇതിന് മുന്‍പ് മണ്‍സൂണിലെ ഏറ്റവും വലിയ മഴ ലഭിച്ചത് ജൂലൈയിലാണ്. 100 മില്ലിമീറ്റര്‍ മഴയാണ് അന്ന് രേഖപ്പെടുത്തിയത്. ആഗസ്റ്റ് സെപ്റ്റംബറിന്റെ പകുതിയും മാസങ്ങളില്‍ വരള്‍ച്ചയിലൂടെയാണ് സംസ്ഥാനം കടന്ന് പോയത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദുരിത ബാധിത മേഖലകള്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഏരിയല്‍ സന്ദര്‍ശനം നടത്തി. നര്‍മ്മദയില്‍ രണ്ട് എന്‍ഡിആര്‍എഫ് ബറ്റാലിയനുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ പഞ്ച്മഹല്‍, രാജ്‌കോട്ട്, ജുനഗഡ്, വഡോദര എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ മൂന്ന് ബറ്റാലിയന്‍ വഡോദരയിലും ഓരോ ബറ്റാലിയന്‍ ബനസ്‌കന്ത, ബറൂച്ച്, നര്‍മ്മദ എന്നിവിടങ്ങളിലും വിന്യസിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.