image

13 May 2022 7:46 AM IST

Investments

പലിശ നിരക്കില്‍ തട്ടി സ്വര്‍ണം; നിക്ഷേപകര്‍ക്ക് ഭയം വേണ്ട, ജാഗ്രത മതി

MyFin Bureau

പലിശ നിരക്കില്‍ തട്ടി സ്വര്‍ണം; നിക്ഷേപകര്‍ക്ക് ഭയം വേണ്ട, ജാഗ്രത മതി
X

Summary

കൂതിച്ചുയരുന്ന പണപ്പെരുപ്പ നിരക്കിനെ വരുതിയിലാക്കാന്‍ സമ്പദ് വ്യസ്ഥകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതും, ഇതേ പ്രവണത ആവര്‍ത്തിക്കുമെന്ന വാര്‍ത്തകള്‍ വരുന്നതും സ്വര്‍ണ വിപണിയെ തളര്‍ത്തുന്നു. ആഗോള തലത്തില്‍ നിക്ഷേപക സ്ഥാപനങ്ങള്‍ പൊസിഷനിംഗ് സ്വര്‍ണത്തില്‍ നിന്ന് മാറ്റുന്നതുകൊണ്ട് കഴിഞ്ഞ ഒരു മാസമായി മഞ്ഞലോഹ വിപണി ഇടിയുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില 7.72 ശതമാനമാണ് ഇടിഞ്ഞത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1825 ഡോളറാണ്. ഒരു മാസം കൊണ്ട് 152 ഡോളര്‍ വിലയിടിഞ്ഞു. പണപ്പെരുപ്പം […]


കൂതിച്ചുയരുന്ന പണപ്പെരുപ്പ നിരക്കിനെ വരുതിയിലാക്കാന്‍ സമ്പദ് വ്യസ്ഥകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതും, ഇതേ പ്രവണത ആവര്‍ത്തിക്കുമെന്ന വാര്‍ത്തകള്‍ വരുന്നതും സ്വര്‍ണ വിപണിയെ തളര്‍ത്തുന്നു. ആഗോള തലത്തില്‍ നിക്ഷേപക സ്ഥാപനങ്ങള്‍ പൊസിഷനിംഗ് സ്വര്‍ണത്തില്‍ നിന്ന് മാറ്റുന്നതുകൊണ്ട് കഴിഞ്ഞ ഒരു മാസമായി മഞ്ഞലോഹ വിപണി ഇടിയുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില 7.72 ശതമാനമാണ് ഇടിഞ്ഞത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1825 ഡോളറാണ്. ഒരു മാസം കൊണ്ട് 152 ഡോളര്‍ വിലയിടിഞ്ഞു.

പണപ്പെരുപ്പം

പണപ്പെരുപ്പം ആഗോള സമ്പദ് വ്യവസ്ഥകളെ വരിഞ്ഞ് മുറുക്കുകയാണ്. ഇന്ത്യയില്‍ ഏപ്രില്‍ മാസത്തിലെ നിരക്ക് വ്യാഴാഴ്ച പുറത്ത് വന്നു. പണപ്പെരുപ്പം 7.79 ശതമാനത്തിലെത്തി. ഇത് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും കൂട്ടിയിരുന്നു. 0.4 ശതമാനമായിരുന്നു നിരക്ക് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇത് നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ പര്യാപ്തമല്ല എന്ന നിലയില്‍ ജൂണിലെ പോളിസി മീറ്റിംഗില്‍ അര ശതമാനം കൂടി വര്‍ധന വരുത്തിയേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. അമേരിക്കയില്‍ പലിശ നിരക്ക് എട്ട് ശതമാനത്തിനും മുകളിലാണ്. ഒരു മാസത്തിനിടെ രണ്ട് വട്ടം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. മുക്കാല്‍ ശതമാനം പലിശയാണ് അമേരിക്ക ഉയര്‍ത്തിയത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഇതേ പാതയിലാണ്. ആഗോളത്തലത്തില്‍ പലിശ നിരക്ക് ഉയരുന്നതിനാല്‍ നിക്ഷേപക സ്ഥാപനങ്ങള്‍ സ്വര്‍ണത്തില്‍ നിന്ന് മാറ്റുന്നുണ്ട്. ഡോളര്‍ വില ഉയരുന്നതും മഞ്ഞലോഹത്തിന് ഭീഷണിയാണ്.

ജാഗ്രത മതി

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും ഇടിഞ്ഞു. ഇന്ന് പവന് 600 രൂപ കുറഞ്ഞ് 37,160 രൂപയില്‍ എത്തി. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് പിന്നാലെ വ്യാഴാഴ്ച്ച പവന് 360 രൂപ വര്‍ധിച്ച് 37,760 രൂപയില്‍ എത്തിയിരുന്നു. 4,645 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇക്കഴിഞ്ഞ അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 108.82 ഡോളറായി. പണപ്പെരുപ്പ നിരക്ക് തുടരുന്ന സാഹചര്യത്തിലും പലിശ നിരക്ക് കൂടാനുള്ള സാധ്യത തുടരുന്നതിനാലും സ്വര്‍ണ വില താഴേക്ക് പോകാനാണ് സാധ്യത. നിക്ഷേപകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്.