image

9 March 2025 10:39 AM IST

Port & Shipping

ആറ് മാസത്തിനുള്ളില്‍ 150 പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് തുറമുഖ മന്ത്രാലയം

MyFin Desk

ministry of ports says 150 projects to be completed within six months
X

Summary

  • 2 ട്രില്യണ്‍ യുഎസ് ഡോളറിന്റെ പ്രോജക്ടുകള്‍ മന്ത്രി അവലോകനം ചെയ്തു
  • മികച്ച 5 കപ്പല്‍ നിര്‍മ്മാണ രാജ്യങ്ങളില്‍ ഒന്നാകുക എന്നത് ലക്ഷ്യം
  • ഒരു കോസ്റ്റല്‍ ഗ്രീന്‍ ഷിപ്പിംഗ് കോറിഡോര്‍ സ്ഥാപിക്കും


ഈ വര്‍ഷം സെപ്റ്റംബറോടെ തുറമുഖ മന്ത്രാലയത്തിന്റെ 150 പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. ഇന്ത്യയുടെ സമുദ്രമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ശ്രീനഗറില്‍ നടന്ന ദ്വിദിന ചിന്തന്‍ ശിവിര്‍ 2025 ലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന 2 ട്രില്യണ്‍ യുഎസ് ഡോളറിന്റെ പ്രോജക്ടുകള്‍ മന്ത്രി അവലോകനം ചെയ്തു.

ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി ശേഷികള്‍ ശക്തിപ്പെടുത്തുക, സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സാമ്പത്തിക, ഡിജിറ്റല്‍ പരിഹാരങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചത്.

മാരിടൈം അമൃത് കല്‍ വിഷന്‍ 2047 ല്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് പരിപാടി ഊന്നല്‍ നല്‍കിയതെന്ന് പ്രസ്താവന പറയുന്നു. 'അടുത്ത ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനായി ആകെ 150 പദ്ധതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, 2025 സെപ്റ്റംബര്‍ 6 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്,' പ്രസ്താവനയില്‍ പറയുന്നു.

2047 ആകുമ്പോഴേക്കും 4 ദശലക്ഷം ഗ്രോസ് രജിസ്റ്റേര്‍ഡ് ടണ്ണേജ് അധിക കപ്പല്‍ നിര്‍മ്മാണ ശേഷിയോടെ, മികച്ച 5 കപ്പല്‍ നിര്‍മ്മാണ രാജ്യങ്ങളില്‍ ഒന്നാകുക എന്ന ഇന്ത്യയുടെ ദര്‍ശനത്തെ സോനോവാള്‍ വീണ്ടും ഊന്നിപ്പറഞ്ഞു.

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്സിഐ) കീഴില്‍ ഭാരത് കണ്ടെയ്‌നര്‍ ഷിപ്പിംഗ് ലൈന്‍ സ്ഥാപിക്കും. എല്ലാ പ്രധാന തുറമുഖങ്ങളും അടുത്ത 3 മാസത്തിനുള്ളില്‍ കുറഞ്ഞത് ഒരു ഗ്രീന്‍ ടഗ്ഗിന് ടെന്‍ഡര്‍ വിളിക്കണമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ഒരു കോസ്റ്റല്‍ ഗ്രീന്‍ ഷിപ്പിംഗ് കോറിഡോറും സ്ഥാപിക്കും. അതില്‍ എസ്സിഐ, ദീന്‍ദയാല്‍ പോര്‍ട്ട് അതോറിറ്റി (ഡിപിഎ), വിഒ ചിദംബരനാര്‍ പോര്‍ട്ട് അതോറിറ്റി (വിഒസിപിഎ) എന്നിവയുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ആദ്യത്തെ കോസ്റ്റല്‍ ഗ്രീന്‍ ഷിപ്പിംഗ് കോറിഡോര്‍ ആയിരിക്കും കണ്ട്ല-തൂത്തുക്കുടി ഇടനാഴി.

ജമ്മു കശ്മീരിലെ ഉള്‍നാടന്‍ ജലഗതാഗതവും കണക്റ്റിവിറ്റിയും വര്‍ദ്ധിപ്പിക്കുന്നതിനായി ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) ജമ്മു കശ്മീരിലെ മൂന്ന് ദേശീയ ജലപാതകളില്‍ 100 കോടി രൂപ നിക്ഷേപിക്കുമെന്നും പ്രസ്താവന പറയുന്നു.