13 April 2024 11:51 AM
പശുക്കൾക്കുള്ള വേനൽകാല ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ ഹിറ്റാകുന്നു
MyFin Desk
Summary
- വേനൽക്കാലത്ത് പാൽ ഉത്പാദനം കുറയുമ്പോൾ കർഷകർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് 'സരൾകൃഷി ഭീമ'.
വേനൽക്കാലത്ത് പാൽ ഉത്പാദനം കുറയുമ്പോൾ കർഷകർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് 'സരൾകൃഷി ഭീമ'. കടുത്തചൂടിൽ പാൽ ഉത്പാദനം കുറയുന്നത് സ്വാഭാവിക പ്രതിഭാസമാണ്. ഈ സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസമേകാൻ ലക്ഷ്യമിട്ടാണ് ഇൻഷ്വറൻസ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ചൂട് കൂടുതലുള്ള ദിവസങ്ങളിലെ താപസൂചിക കണക്കാക്കി ഒരു പശുവിന് 200മുതൽ 2,000 രൂപവരെ പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കും. ഒരു പശുവിന് 110 രൂപയാണ് പ്രീമിയം. പകുതി സബ്‌സിഡിയായി മിൽമ നൽകും.മിൽമ മലബാർ, തിരുവനന്തപുരം യൂണിയനുകൾ പദ്ധതി നടപ്പാക്കിത്തുടങ്ങി. എറണാകുളം യൂണിയൻ നടപ്പാക്കും. സംസ്ഥാനത്ത് ഇതുവരെ 72,000 പശുക്കളെ ഇൻഷ്വർ ചെയ്തിട്ടുണ്ട്. വേനൽക്കാലത്ത് പാലുത്പാദനത്തിൽ 30 ശതമാനം വരെ കുറയാനിടയുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം താപനില 2 മുതൽ 4 ഡിഗ്രി വരെ കൂടാം. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയ്ക്കും സ്‌ളാബുണ്ട്. തിരുവനന്തപുരത്ത് 31.3 ഡിഗ്രിയാണ് പരിധി. പാലക്കാട്ട് 39.3 ഡിഗ്രി. ഇതിൽ കൂടുമ്പോൾ തുക ലഭിക്കാൻ ഒരു മാസത്തിനുള്ളിൽ തുടർച്ചയായി ഏഴ് ദിവസം താപനില പരിധി കടക്കണം. ഇൻഷ്വറൻസിൽ അഞ്ച് പശുക്കൾക്ക് സബ്‌സിഡി കിട്ടും. ബാക്കിയുള്ളവയ്ക്ക് മുഴുവൻ പ്രീമിയം അടയ്ക്കണം. കാസർകോട് മുതൽ പാലക്കാട് വരെ കഴിഞ്ഞവർഷം 14,338 പശുക്കളെ ഇൻഷ്വർ ചെയ്തതിൽ 2,278 കന്നുകാലികൾക്കാണ് തുക ലഭിച്ചത്. 6 ലക്ഷം പ്രീമിയം അടച്ചതിൽ 29 ലക്ഷം ക്ലെയിം ലഭിച്ചു.