image

25 Feb 2025 11:45 AM GMT

World

'ഇന്ത്യ-യുകെ എഫ്ടിഎ ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരം'

MyFin Desk

ഇന്ത്യ-യുകെ എഫ്ടിഎ ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരം
X

Summary

  • കരാര്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കും
  • അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കും
  • എട്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്


ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായിരിക്കുമെന്ന് യുകെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ബിസിനസ് ആന്‍ഡ് ട്രേഡ് ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ്. കരാര്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എഫ്ടിഎയ്ക്കുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യയും യുകെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള 20 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് ഇരട്ടിയോ മൂന്നിരട്ടിയോ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.

കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റെയ്‌നോള്‍ഡ്‌സ് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യന്‍ മന്ത്രിയുമായുള്ള രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ അവസാനിപ്പിച്ച ശേഷം റെയ്‌നോള്‍ഡ്‌സ് പറഞ്ഞു: 'ഇത് ഇരു രാജ്യങ്ങള്‍ക്കും യഥാര്‍ത്ഥത്തില്‍ പ്രയോജനകരമാണ്. അത് സാധ്യമാണ്. അതിനായി ഞങ്ങള്‍ വളരെ കഠിനമായി പരിശ്രമിക്കുന്നു'.

എട്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് കാരണമായ യുകെ പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

എഫ്ടിഎ, ദ്വിരാഷ്ട്ര നിക്ഷേപ ഉടമ്പടി (ബിഐടി), ഇരട്ട സംഭാവന കണ്‍വെന്‍ഷന്‍ കരാര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മേഖലകളില്‍ ഇരു രാജ്യങ്ങളും സജീവമായി ചര്‍ച്ചകള്‍ നടത്തുന്നു.

യുകെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും യുകെയില്‍ വലിയ ഡിമാന്‍ഡുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കരാര്‍ 'വഴിത്തിരിവ്' സൃഷ്ടിക്കുമെന്ന് വാണ്ിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ഇരു രാജ്യങ്ങളിലും ആവേശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ്ടിഎയില്‍, കസ്റ്റംസ് തീരുവയില്ലാത്ത നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി പ്രവേശനത്തിന് പുറമേ, യുകെ വിപണിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ പ്രവേശനം ഇന്ത്യ തേടുന്നു.

മറുവശത്ത്, സ്‌കോച്ച് വിസ്‌കി, ഇലക്ട്രിക് വാഹനങ്ങള്‍, ആട്ടിറച്ചി, ചോക്ലേറ്റുകള്‍, ചില മധുരപലഹാരങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആവശ്യപ്പെടുന്നു.

ടെലികമ്മ്യൂണിക്കേഷന്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നിയമ, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ വിപണികളില്‍ യുകെ സേവനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ബ്രിട്ടന്‍ തേടുന്നു.