10 Jan 2024 11:17 AM IST
വിമാനത്തിന്‍റെ ജനല്‍ അടര്‍ന്നതില്‍ പിഴ ഏറ്റുപറഞ്ഞ് ബോയിംഗ്; സുതാര്യത ഉറപ്പാക്കുമെന്ന് സിഇഒ
MyFin Desk
Summary
- കഴിഞ്ഞയാഴ്ചയാണ് അലാസ്ക എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി ഇറക്കിയത്
- പൂര്‍ണമായ സുതാര്യതയോടെ പരിശോധന നടത്തുമെന്ന് ബോയിംഗ്
- വിമാനങ്ങളില്‍ വിശദമായ പരിശോധന ഉറപ്പാക്കും
പറക്കുന്നതിനിടെ വിമാനത്തിന്‍റെ ജനല്‍ ഉള്‍പ്പടെയുള്ള ഒരു പാനല്‍ ഇളകിപ്പോയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബോയിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് കാൽഹൗൺ. കഴിഞ്ഞയാഴ്ചയാണ് വലിയ സുരക്ഷാ പ്രശ്നത്തെ തുടര്‍ന്ന് അലാസ്‌ക എയർലൈൻസിന്‍റെ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നത്. ബോയിംഗ് നിര്‍മിച്ചു നല്‍കിയ വിമാനമാണിത്. പൂർണ്ണമായ സുതാര്യതയോടെ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുമെന്നാണ് ബോയിംഗ് സിഇഒ പറയുന്നത്.
"നമ്മളുടെ തെറ്റ് അംഗീകരിച്ചുകൊണ്ട് നമ്മഴള ഇക്കാര്യം പരിശോധിക്കും," പ്രതിസന്ധിയുടെ ഘട്ടത്തില്‍ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ഡേവ് കാൽഹൗൺ പറഞ്ഞു. 737 മാക്സ് വിമാനങ്ങളിലുണ്ടായ രണ്ട് വലിയ അപകടങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ബോയിംഗ് കരകയറുന്നതിനിടെ, 2020 ജനുവരിയിലാണ് കാൽഹൗൺ സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്.
അലാസ്ക എയര്‍ലൈന്‍ സംഭവത്തില്‍ യുഎസിലെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എന്‍ടിഎസ്ബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും എന്‍ടിഎസ്ബി എടുക്കുന്ന ഓരോ നടപടിയിലും വിശ്വസിക്കുന്നുവെന്നും അധികം വൈകാതെ നിഗമനങ്ങളില്‍ എത്താനാകുമെന്ന് കരുതുന്നതായും കാൽഹൗൺ പറഞ്ഞു. അലാസ്ക എയർലൈൻസ് ജെറ്റിന്റെ അതേ കോൺഫിഗറേഷനുള്ള 171737 മാക്സ് 9 വിമാനങ്ങളുടെ പ്രവര്‍ത്തനം യുഎസ് അധികൃതരര്‍ തടഞ്ഞിരിക്കുകയാണ്.
അടര്‍ന്നുപോയ ഭാഗം വിമാനത്തില്‍ ശരിയായ ഘടിപ്പിച്ചിരുന്നില്ലെന്നാണ് എന്‍ടിഎസ്ബി അധികൃതര്‍ കഴിഞ്ഞദിവസം പറഞ്ഞത്. പ്രവര്‍ത്തനം തടഞ്ഞുവെച്ചിട്ടുള്ള വിമാനങ്ങളുടെ വിശദമായ പരിശോധനയ്ക്കുള്ള നിര്‍ദേശങ്ങള്‍ അന്തിമമാക്കുന്നതിന് ബോയിംഗും ഫെഡറല്‍ ഏവിയേഷന്‍ അഡ്‍മിനിസ്‍ട്രേഷനും ചര്‍ച്ച നടത്തുകയാണ്.