17 Feb 2023 12:04 PM
ഉയർന്ന വേതനത്തിന് വേണ്ടി പണിമുടക്ക്, ജർമനിയിലെ ഏഴ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത് 3 ലക്ഷം യാത്രക്കാർ
MyFin Desk
ഉയർന്ന വേതനം ആവശ്യപ്പെട്ട് ഏഴ് ജർമൻ വിമാന താവളങ്ങളിൽ യൂണിയൻ തൊഴിലാളികൾ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് 3,00,000 യാത്രക്കാരെ ബാധിച്ചു. എഡിവി എയർപോർട്ട് അസോസിയേഷന്റെ കണക്കനുസരിച്ച് ബ്രെമെൻ, ഡോർട്ട്മുണ്ട്, ഫ്രാങ്ക്ഫർട്ട്, ഹാംബർഗ്, ഹാനോവർ, മ്യൂണിക്ക്, സ്റ്റട്ട്ഗാർട്ട് എന്നീ വിമാനത്താവളങ്ങളിലെ 2,340 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നത് 295,000 യാത്രക്കാർക്ക് തടസമുണ്ടാക്കി.
ഗ്രൗണ്ട് സർവീസ് സ്റ്റാഫ്, പൊതുമേഖലാ ഉദ്യോഗസ്ഥർ, വ്യോമയാന സുരക്ഷാ ജീവനക്കാർ എന്നിവർക്കുള്ള വേതനം വർധിപ്പിക്കുന്നതുമായി ബന്ധപെട്ടു നടത്തുന്ന ചർച്ചയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്ന് ജർമ്മൻ ട്രേഡ് യൂണിയൻ പ്രതികരിച്ചു.
റദ്ദാക്കിയ വിമാനത്തിൽ എത്തേണ്ടിയിരുന്ന റൊമാനിയൻ വിദേശകാര്യ മന്ത്രി, പകരം ഓസ്ട്രിയയിലേക്ക് പറക്കുമെന്നും തുടർന്ന് മ്യൂണിക്കിലേക്ക് നാല് മണിക്കൂറിലധികം ഡ്രൈവ് ചെയ്യുമെന്നും റൊമാനിയൻ എംബസി ഉദ്യോഗസ്ഥൻ പറഞ്ഞു.