image

20 Dec 2023 2:02 PM IST

Kerala

ക്യാൻസർ മരുന്ന് നിർമിക്കാൻ 231 കോടി പദ്ധതിയുമായി കേരള സർക്കാർ

MyFin Desk

big plan to manufacture cancer drugs in kerala
X

Summary

  • കലവൂരിലെ 6.38 ഏക്കര്‍ സ്ഥലത്താണ് കേന്ദ്രം ആരംഭിക്കുന്നത്.
  • പ്രതിവര്‍ഷം ആറ് കോടി ഗുളികകളും 4.5 കോടി ക്യാപ്‌സ്യൂളുകളും 37 ലക്ഷം ഇന്‍ട്രാവണസ് മരുന്നുകളും നിര്‍മ്മിക്കും
  • സാമ്പത്തിക വര്‍ഷം 100 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്


ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭം ഏറ്റെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി. വ്യവസായ മന്ത്രി പി.രാജീവാണ് ഈ വിഷയം സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്. ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാര്‍മ പാര്‍ക്കില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണെന്നും മന്ത്രി അറിയിച്ചു. സാമൂഹിക നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഓങ്കോളജി ഡ്രഗ് ഫോര്‍മുലേഷനുകള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാന്‍ഡുള്ള 20 ഓങ്കോളജി മരുന്നുകള്‍ ഇതിനായി കമ്പനി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ മരുന്നുകളുടെ ഉത്പാദനം നടത്തുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെയും, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെയും, സമീപിച്ചിട്ടുണ്ട്. അവശ്യ മരുന്നുകള്‍ തിരിച്ചറിയുന്നതിനും അവയുടെ ഉല്‍പ്പാദനം സുഗമമാക്കുന്നതിനും റീജിയണല്‍ കാന്‍സര്‍ സെന്ററുമായും മലബാര്‍ കാന്‍സര്‍ സെന്ററുമായും കെ.എസ്.ഡി.പി സജീവമായി സഹകരിക്കുന്നുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി ചിലവാണ് ക്യാന്‍സര്‍ പരിചരണത്തിന്. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ഫണ്ട് ഉപയോഗിച്ച് ഏകദേശം 231 കോടി രൂപയുടെ മൊത്തം നിക്ഷേപത്തില്‍ കലവൂരിലെ 6.38 ഏക്കര്‍ സ്ഥലത്താണ് കാന്‍സര്‍ മരുന്ന് ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്നത്.

പ്രതിവര്‍ഷം ആറ് കോടി ഗുളികകളും 4.5 കോടി ക്യാപ്‌സ്യൂളുകളും 37 ലക്ഷം ഇന്‍ട്രാവണസ് മരുന്നുകളും നിര്‍മ്മിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 122 കോടി രൂപയുടെ വരുമാനം കമ്പനി നേടിയിരുന്നു. പ്രധാനമായും കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിലൂടെയാണ് കമ്പനി നേട്ടം കൈവരിച്ചത്. വെല്ലുവിളികള്‍ക്കിടയിലും ഈ സാമ്പത്തിക വര്‍ഷം 100 കോടി രൂപയുടെ വിറ്റുവരവാണ് കെഎസ്ഡിപി ലക്ഷ്യമിടുന്നത്.