5 Feb 2024 12:48 PM IST
Summary
- വ്യവസായ ഇടനാഴി 10,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കും
- 10,000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും
- ദക്ഷിണേന്ത്യയിൽ മികച്ച പാർക്കുകളുടെ പട്ടികയിൽ കേരളം
കേരളത്തിൻ്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്നതായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ഇന്ന് അവതരിപ്പിച്ച ബജറ്റ്. കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി 200 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. കൂടാതെ വ്യാവസായിക മുന്നേറ്റത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കിൻഫ്രക്ക് 324.31 കോടി രൂപയും സംസ്ഥാന ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
ഈ വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ 10,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കുന്നതിനൊപ്പം 10,000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.
ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.
ലോകോത്തര കമ്പനികൾ ഉൾപ്പെടെ നിരവധി പ്രധാന കമ്പനികൾ കിൻഫ്ര പാർക്കുകളിൽ പ്രവർത്തിക്കുമ്പോൾ ദക്ഷിണേന്ത്യയിൽ മികച്ച പാർക്കുകളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്.
ഈ വർഷവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നതിനായി കിൻഫ്രക്ക് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചിരിക്കുന്നത്.