2 Jan 2024 11:07 AM IST
Summary
- ഇൻഫർമേഷൻ കേരള മിഷന്‍ 120 ദിവസം കൊണ്ടാണ് കെ സ്മാര്‍ട്ട് വികസിപ്പിച്ചത്
- മറ്റ് സംസ്ഥാനങ്ങളും താല്‍പ്പര്യമറിയിച്ച് രംഗത്തെത്തിയതായി മന്ത്രി
- സ്വിറ്റ്സര്‍ലാന്‍ഡിലെ ദി ഇന്റർനെറ്റ് കമ്പ്യൂട്ടർ പ്രോട്ടോക്കോൾ സഹകരിക്കാന്‍ തയാര്‍
കേരളത്തിന്‍റെ ഡിജിറ്റല്‍ ഭരണ നിര്‍വഹണത്തിലെ പുതിയ നാഴികക്കല്ലിനെ മാതൃകയാക്കാനൊരുങ്ങി മറ്റ് സംസ്ഥാനങ്ങളും. കര്‍ണാടക സര്‍ക്കാരാണ് കെ സ്‍മാര്‍ട്ടിന് സമാനമായ പ്ലാറ്റ്‍ഫോം കേരളത്തിനു പിന്നാലെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതിനുള്ള ധാരണാപത്രം കർണാടക മുനിസിപ്പൽ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടർ(റിഫോംസ്) പ്രീതി ഗെലോട്ട് ഐഎഎസിസില്‍ നിന്ന് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) സിഎംഡി ഡോ. സന്തോഷ് ബാബു സ്വീകരിച്ചു.
ഇന്നലെ കെ സ്‍മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. മറ്റ് ചില സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഐകെഎം-ന്‍റെ 100 അംഗ കോർ ടീം 120 ദിവസം കൊണ്ടാണ് കെ സ്മാർട്ട് വികസിപ്പിച്ചത്.
കേന്ദ്രസർക്കാരിന്റെ നാഷണൽ അർബൻ ഡിജിറ്റൽ മിഷന്റെ ഉന്നത ഉദ്യോഗസ്ഥരും കെ സ്‍മാര്‍ട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളത്തിന്റെ ഈ ആപ്പ് ലോഞ്ച് ചെയ്യുന്നത് കാണാൻ തങ്ങൾ അതീവ താല്പര്യത്തോടെ കാത്തിരിക്കുകയായിരുന്നുവെന്ന് അവര്‍ അറിയിച്ചതായി എംബി രാജേഷ് പറയുന്നു. ഇത് മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയാക്കാൻ കഴിയും എന്നാണ് അവര്‍ കരുതുന്നത്.
നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ ഐകെഎമ്മിനെ പങ്കാളിയായി അംഗീകരിച്ചിട്ടുണ്ട്. അർബൻ ഗവേണൻസ് പ്ലാറ്റ്ഫോം (എന്‍യുജിപി) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിർവ്വഹണ പങ്കാളിയായി ഐകെഎമ്മിനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് (എന്‍ഐയുഎ) എംപാനൽ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇങ്ങനെ എംപാനൽ ചെയ്യപ്പെട്ട ഏക സംസ്ഥാന സർക്കാർ ഏജൻസിയാണ് ഐകെഎം.
സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന നോൺ പ്രൊഫിറ്റ് ഫൗണ്ടേഷനായ ദി ഇന്റർനെറ്റ് കമ്പ്യൂട്ടർ പ്രോട്ടോക്കോൾ (ഐസിപി) കെ സ്മാർട്ടുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്‍റ്റില്‍ പറഞ്ഞു. ഐസിപിയുടെ പ്രതിനിധി ശശി ശേഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഐസിപി യുടെ പിന്തുണയിൽ നടപ്പാക്കുന്ന സേവനങ്ങൾ കുറ്റമറ്റതും ചെലവ് കുറഞ്ഞതും വേഗതയേറിയതുമാണ്. ഉപയോക്താക്കളുടെ എണ്ണം എത്ര വർദ്ധിച്ചാലും മികച്ച സേവനം ലഭ്യമാക്കാൻ ഇത് സഹായിക്കും.
കെ സ്മാർട്ടിന്റെ ഭാവി വികസനത്തിന് ഒരു വലിയ പിന്തുണയായിരിക്കും ഐസിപിയുടെ സഹകരണ വാഗ്ദാനമെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ പോലെയുള്ള നൂതന സാങ്കേതികവിദ്യകളിൽ ഇൻക്യുബേഷൻ പ്രോഗ്രാം നടത്തുന്നതിനുള്ള താൽപ്പര്യവും ഐസിപി അറിയിച്ചിട്ടുണ്ട്. ഈ പുതിയ സാങ്കേതിക വിദ്യ മേഖലകളിലെ സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തെ ഒരു പ്രധാന ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിലും ആയിരക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഈ സഹകരണം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.