29 Dec 2023 12:08 PM GMT
Summary
- ഏറ്റവും കൂടുതല്‍ മോഷണമുതല്‍ കണ്ടെടുത്തത് സോലാപുര്‍ ഡിവിഷനിലാണ്
- കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മുംബൈ ഡിവിഷനിലാണ്
- സോലാപുര്‍ ഡിവിഷനില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 102 പേരെ ശിക്ഷിക്കുകയും ചെയ്തു
2023 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ 1.38 കോടി രൂപയുടെ മോഷണമുതല്‍ കണ്ടെടുത്ത് സെന്‍ട്രല്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്. ഓപ്പറേഷന്‍ യാത്രി സുരക്ഷ'യുടെ ഭാഗമായാണ് മോഷണ മുതല്‍ റെയില്‍വെ പോലീസ് കണ്ടെടുത്തത്.
ഏറ്റവും കൂടുതല്‍ മോഷണമുതല്‍ കണ്ടെടുത്തത സോലാപുര്‍ ഡിവിഷനിലാണ്. ഇവിടെ മാത്രമായി 99.29 ലക്ഷം രൂപയുടെ മോഷണവസ്തുക്കള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഈ ഡിവിഷനില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 102 പേരെ ശിക്ഷിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മുംബൈ ഡിവിഷനിലാണ്. 169 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 287 പേരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഭൂസാവല്‍ ഡിവിഷനില്‍ 23 ലക്ഷം രൂപയുടെ മോഷണമുതല്‍ പിടിച്ചെടുക്കുകയും 77 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നാഗ്പുരില്‍ നിന്ന് 4.09 ലക്ഷം രൂപയുടെയും പുനെ ഡിവിഷനില്‍ നിന്ന് 2.10 ലക്ഷം രൂപയുടെയും മോഷണമുതല്‍ കണ്ടെടുത്തു.
ഓപ്പറേഷന്‍ യാത്രി സുരക്ഷ എന്ന പേരില്‍ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള പരിശ്രമത്തിലാണ് ആർ.പി.എഫെന്നും റെയില്‍വെ പോലീസുമായി ചേര്‍ന്ന് യാത്രക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് ശ്രമമെന്നും ആര്‍.പി.എഫ്. പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറഞ്ഞു.