ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് കര്‍ണാടക സെസ് ചുമത്തുന്നു

  • പണം ഗിഗ് തൊഴിലാളികളുടെ ക്ഷേമനിധിക്കായി ഉപയോഗിക്കും
  • ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്കോ, സാധനങ്ങള്‍ക്കോ നിരക്ക് ഈടാക്കുന്നില്ലെന്ന് കര്‍ണാടക

Update: 2024-10-20 12:01 GMT

ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്നതിനായി സൊമാറ്റോ, ഒല, ഉബര്‍, സ്വിഗ്ഗി തുടങ്ങിയ അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന ഇടപാടുകള്‍ക്ക് സെസ് ചുമത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍.

'പിരിവെടുക്കുന്ന പണം ഗിഗ് തൊഴിലാളികളുടെ ക്ഷേമനിധിക്കായി ഉപയോഗിക്കും. ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്കോ, സാധനങ്ങള്‍ക്കോ ഞങ്ങള്‍ നിരക്ക് ഈടാക്കുന്നില്ല; അവ ഗതാഗതത്തില്‍ മാത്രമേ ഈടാക്കൂ, കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഇവര്‍ റോഡപകടങ്ങള്‍ക്ക് ഇരയാകുന്നു. റോഡുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍, അവര്‍ മലിനമായ വായു ശ്വസിക്കുന്നു, ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ക്ഷേമനിധി ആരോഗ്യ ഇന്‍ഷുറന്‍സിനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

പ്ലാറ്റ്ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഡിസംബറില്‍ സംസ്ഥാന നിയമസഭയില്‍ ബില്‍ പാസാക്കും.

ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളുടെ എംപ്ലോയീസ് അസോസിയേഷനുകളുമായി നടത്തിയ യോഗത്തിന് തൊട്ടുപിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം.

Tags:    

Similar News