ആമസോണില്‍ തൊഴില്‍ അന്തരീക്ഷം സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

  • 45 ശതമാനം വെയര്‍ഹൗസ് തൊഴിലാളികളും 47 ശതമാനം ഡെലിവറി ഡ്രൈവര്‍മാരും ആമസോണിലെ തൊഴില്‍ അന്തരീക്ഷം സുരക്ഷിതമല്ലെന്ന് പറയുന്നു
  • ആമസോണ്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ 'ബുദ്ധിമുട്ടുള്ളതോ' 'വളരെ ബുദ്ധിമുട്ടുള്ളതോ' ആണെന്ന് തൊഴിലാളികള്‍
  • അതേസമയം ആമസോണ്‍ ഇന്റേണല്‍ സര്‍വേയില്‍ 87 ശതമാനം തൊഴിലാളികളും ജോലിയില്‍ സംതൃപ്തരാണ്

Update: 2024-07-11 05:57 GMT

ഇന്ത്യയിലെ അഞ്ച് ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികളില്‍ ഒരാള്‍ മാത്രമാണ് തൊഴില്‍ അന്തരീക്ഷം സുരക്ഷിതമെന്ന് കണ്ടെത്തുന്നതെന്ന് യുഎന്‍ഐ ഗ്ലോബല്‍ യൂണിയന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തെ ഉഷ്ണതരംഗത്തില്‍ ഡല്‍ഹി എന്‍സിആറിലും പരിസരത്തുമുള്ള ആമസോണ്‍ വെയര്‍ഹൗസുകളിലെ അപകടകരമായ ജോലി സാഹചര്യങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് ആഴ്ചകള്‍ക്ക് ശേഷമാണ് സേവന വ്യവസായങ്ങള്‍ക്കായുള്ള ആഗോള യൂണിയന്‍ ഫെഡറേഷന്റെ റിപ്പോര്‍ട്ട്.

'ആമസോണിലെ തൊഴില്‍ അന്തരീക്ഷം സുരക്ഷിതമാണെന്ന് 21.3 ശതമാനം വെയര്‍ഹൗസ് തൊഴിലാളികളും ഡ്രൈവര്‍മാരും വിശ്വസിക്കുന്നു, അതേസമയം 45 ശതമാനം വെയര്‍ഹൗസ് തൊഴിലാളികളും 47 ശതമാനം ഡെലിവറി ഡ്രൈവര്‍മാരും ആമസോണിലെ തൊഴില്‍ അന്തരീക്ഷം സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്നു,' ആമസോണ്‍ ഇന്ത്യ വര്‍ക്കേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ആമസോണ്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ 'ബുദ്ധിമുട്ടുള്ളതോ' 'വളരെ ബുദ്ധിമുട്ടുള്ളതോ' ആണെന്ന് അഞ്ച് വെയര്‍ഹൗസ് തൊഴിലാളികളില്‍ നാല് പേരും റിപ്പോര്‍ട്ട് ചെയ്തു. 86 ശതമാനം വെയര്‍ഹൗസ് തൊഴിലാളികളും 28 ശതമാനം ഡ്രൈവര്‍മാരും ശുചിമുറി ഉപയോഗിക്കുന്നതിന് കമ്പനി മതിയായ സമയം അനുവദിക്കുന്നില്ലെന്ന് പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത അഞ്ച് ഡെലിവറി ഡ്രൈവര്‍മാരില്‍ ഒരാള്‍ക്ക് ജോലിക്കിടെ പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തു. 46 ശതമാനം വെയര്‍ഹൗസ് തൊഴിലാളികളും 37 ശതമാനം ഡെലിവറി ഡ്രൈവര്‍മാരും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങളുടെ ശമ്പളം അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.എന്നാല്‍ ആമസോണ്‍ ഈ അവകാശവാദങ്ങളെ വസ്തുതാപരമായി തെറ്റും, അടിസ്ഥാനരഹിതവുമാണെന്ന് വിശേഷിപ്പിച്ചു.

ആമസോണ്‍ ഇന്റേണല്‍ സര്‍വേയില്‍ 87 ശതമാനം തൊഴിലാളികളും തങ്ങളുടെ ജോലിയില്‍ സംതൃപ്തരാണെന്ന് പറയുന്നു. 10 ല്‍ എട്ട് പേരും ആമസോണിനെ ജോലി ചെയ്യാനുള്ള മികച്ച സ്ഥലമായി ശുപാര്‍ശ ചെയ്യുന്നതായി ആമസോണ്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ആമസോണിലെ ഉയര്‍ന്ന സമ്മര്‍ദവും ദോഷകരമായ തൊഴില്‍ സാഹചര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജര്‍മ്മനി, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ യൂണിയന്‍ കഴിഞ്ഞ വര്‍ഷം സമാനമായ പഠനം നടത്തിയിരുന്നു.

Tags:    

Similar News