ചൈനീസ് ഇറക്കുമതി ഇന്ത്യന്‍ എംഎസ്എംഇകള്‍ക്ക് ഭീഷണി

  • ചൈനയില്‍നിന്ന് കുടകള്‍, കളിപ്പാട്ടങ്ങള്‍, ചില തുണിത്തരങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി വര്‍ധിക്കുന്നു
  • ചൈനയുമായി ഇന്ത്യക്കുള്ളത് വലിയ വ്യാപാര കമ്മി
  • വിലകുറഞ്ഞ ചൈനീസ് സാധനങ്ങളുമായി ഇന്ത്യന്‍ കമ്പനികള്‍ക്ക് മത്സരിക്കാനാവില്ല

Update: 2024-09-02 03:07 GMT

കുടകള്‍, കളിപ്പാട്ടങ്ങള്‍, ചില തുണിത്തരങ്ങള്‍, സംഗീതോപകരണങ്ങള്‍ തുടങ്ങിയ ചരക്കുകളുടെ ചൈനയില്‍നിന്നുള്ള ഇറക്കുമതി വര്‍ധിക്കുന്നത് എംഎസ്എംഇകളെ സാരമായി ബാധിക്കുന്നു. കാരണം ഇവയില്‍ പലതും ആഭ്യന്തര ബിസിനസുകള്‍ നിര്‍മ്മിക്കുന്നവയാണെന്ന് തിങ്ക് ടാങ്ക് ജിടിആര്‍ഐ പറയുന്നു.

2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ 8.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകള്‍ കയറ്റുമതി ചെയ്തു. അതേസമയം ഇറക്കുമതി 50.4 ബില്യണ്‍ ഡോളറായിരുന്നു, ഇത് 41.9 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയുണ്ടാക്കി.

ഈ കുറഞ്ഞ കയറ്റുമതിയും ഉയര്‍ന്ന ഇറക്കുമതിയും ചൈനയെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര കമ്മി പങ്കാളിയാക്കുന്നു.

'ഇന്ത്യയുടെ വ്യാവസായിക ഉല്‍പന്നങ്ങളുടെ ഇറക്കുമതിയുടെ 29.8 ശതമാനവും ചൈനയുടേതാണ്. ചൈനയില്‍ നിന്നുള്ള നിര്‍ണായക വ്യാവസായിക ഉല്‍പന്നങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ ആഴത്തിലുള്ള ഉല്‍പ്പാദനത്തില്‍ നിക്ഷേപിക്കണം,' ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു.

ചൈനയില്‍ നിന്നുള്ള ഈ ഇറക്കുമതി ഇന്ത്യന്‍ എംഎസ്എംഇകളെ തകര്‍ക്കുന്നതാണെന്ന് ജിടിആര്‍ഐ അറിയിച്ചു. വിലകുറഞ്ഞ ചൈനീസ് സാധനങ്ങളുമായി എംഎസ്എംഇകള്‍ മത്സരിക്കുന്നത് ബുദ്ധിമുട്ടുള്ളതാക്കുന്നു, ഇത് നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളിലേക്ക് നയിക്കുന്നു.

'ചില എംഎസ്എംഇകള്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം കുറയ്ക്കുകയോ ചെയ്യേണ്ടിവരുന്നു. കുറഞ്ഞ ചെലവില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാല്‍ അവര്‍ക്ക് വളരാന്‍ പ്രയാസമാണ്. ഈ വെല്ലുവിളികള്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനെയും ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നു,' ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയിലെ 95.8 ശതമാനം കുടകളും (31 മില്യണ്‍ യുഎസ് ഡോളര്‍), 91.9 ശതമാനം കൃത്രിമ പൂക്കളും കൃത്രിമ മുടിയും (14 ദശലക്ഷം യുഎസ് ഡോളര്‍) വിതരണം ചെയ്യുന്നത് ചൈനയാണെന്ന് ജിടിആര്‍ഐ ഡാറ്റാ വിശകലനം പ്രസ്താവിച്ചു.

കൂടാതെ, ഗ്ലാസ്വെയര്‍ (521.7 ദശലക്ഷം ഡോളര്‍, 59.7 ശതമാനം), സാഡ്ലറിയും ഹാന്‍ഡ്ബാഗുകളും (120.9 ദശലക്ഷം യുഎസ് ഡോളര്‍, 54.3 ശതമാനം), കളിപ്പാട്ടങ്ങള്‍ (120.2 ദശലക്ഷം ഡോളര്‍, 52.5 ശതമാനം) എന്നിവയിലും സമാനമായ പ്രവണത കാണുന്നുണ്ട്.

ഒരുകാലത്ത് ഇന്ത്യന്‍ കരകൗശല വിദഗ്ധര്‍ അഭിവൃദ്ധിപ്പെട്ടിരുന്ന സെറാമിക് ഉല്‍പ്പന്നങ്ങളിലും (232.4 ദശലക്ഷം ഡോളര്‍, 51.4 ശതമാനം) സംഗീതോപകരണങ്ങളിലും (15.7 ദശലക്ഷം ഡോളര്‍, 51.2 ശതമാനം) പോലും ചൈനീസ് ഇറക്കുമതിയുടെ ആധിപത്യം പ്രാദേശിക ഉല്‍പ്പാദനത്തെ മാറ്റിമറിക്കുന്നു, അത് കൂട്ടിച്ചേര്‍ത്തു.

ജിടിആര്‍ഐയുടെ ഡാറ്റ അനുസരിച്ച്, ചൈനയില്‍ നിന്നുള്ള 32.8 മില്യണ്‍ യുഎസ് ഡോളറിന്റേതാണ് സില്‍ക്ക് ഇറക്കുമതി, ഇത് 2024 ജനുവരി-ജൂണ്‍ കാലയളവിലെ ഇന്ത്യയുടെ മൊത്തം സില്‍ക്ക് ഇറക്കുമതിയുടെ 41 ശതമാനമാണ്.

Tags:    

Similar News