സർവീസ് ചാർജ് വാങ്ങിയിട്ടും ഫോൺ തകരാർ പരിഹരിച്ചില്ല; 21,700 രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ്
സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ റിപ്പയറിങ് സ്ഥാപനം ഉപഭോക്താവിന് തകരാർ പരിഹരിച്ച് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
എറണാകുളം അമ്പലമുകൾ സ്വദേശി കുര്യാക്കോസ്, പെന്റ മേനകയിൽ പ്രവർത്തിക്കുന്ന 'സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിംഗ്’ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിലാണ് രണ്ട് ഐഫോണുകൾ നന്നാക്കുന്നതിന് പരാതിക്കാരൻ സ്ഥാപനത്തെ സമീപിക്കുകയും ഗൂഗിൾ പേ വഴി 13,700 രൂപ നൽകുകയും ചെയ്തു. എന്നാൽ ഫോൺ ശരിയാക്കി നൽകാനോ തുക തിരികെ നൽകാനോ സ്ഥാപനം തയ്യാറായില്ല.
പരാതിക്കാരൻ സമർപ്പിച്ച ബാങ്ക് ട്രാൻസാക്ഷൻ രേഖകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാതാവിന്റെ ഡിസ്ചാർജ് സമ്മറിയും ഉൾപ്പെടെയുള്ള തെളിവുകൾ കമ്മീഷൻ പരിശോധിച്ചു. 30 ദിവസത്തിനകം ഫോൺ റിപ്പയർ ചെയ്ത് പരാതിക്കാരന് നൽകണം. അതിനു കഴിയുന്നില്ലെങ്കിൽ പരാതിക്കാരനോട് സർവീസ് ചാർജായി വാങ്ങിയ, ₹13,700 തിരികെ നൽകണം. കൂടാതെ, പരാതിക്കാരൻ അനുഭവിച്ച മാനസിക ക്ലേശത്തിന് എതിർകക്ഷി 5,000/- രൂപയും കേസ് നടത്തിപ്പിൻ്റെ ചെലവിലേക്കായി 3,000/- രൂപയും 45 ദിവസത്തിനകം നൽകാനും കോടതി നിർദ്ദേശിച്ചു.
