ഉയർന്ന പലിശ വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് 17, 79, 000 ലക്ഷം രൂപ പിഴ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ൯. തിരുവനന്തപുരം സ്വദേശി മേരി ജോർജ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പ്രതിവർഷം 12 % പലിശ വാഗ്ദാനം നൽകിയാണ് കമ്പനി നിക്ഷേപം സ്വീകരിച്ചത്. 16,59,000/- രൂപയാണ് പരാതിക്കാരി നിക്ഷേപിച്ചത്. ആദ്യ മാസങ്ങളിൽ പരാതിക്കാരിക്ക് പലിശ കിട്ടിയെങ്കിലും പിന്നീട് മുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് പരാതിക്കാരിക്ക് പിന്നീടാണ് മനസ്സിലായത്. പിന്നീട് പോപ്പുലർ ഫിനാൻസിന്റെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു. പക്ഷേ നിക്ഷേപത്തുകയോ പലിശയോ പരാതിക്കാരിക്ക് നൽകിയതുമില്ല.
ധനനഷ്ടവും മന:ക്ലേശവും ഉണ്ടായതിനാൽ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കമ്മീഷന് നൽകിയ പരാതി . നിക്ഷേപതുകയായ 16,59,000/- രൂപ രൂപയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000/- രൂപ ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കമ്മീഷ൯ ഉത്തരവ് നൽകി. തട്ടിപ്പിലൂടെ ജനങ്ങളെ ചൂഷണം ചെയ്ത് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരെ നിയമത്തിന്റെ സർവ്വശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ വേണമെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.