യുഎസിന്റെ പകരച്ചുങ്കം പ്രാബല്യത്തില്‍

  • 86ലധികം രാജ്യങ്ങളെയാണ് താരിഫ് നേരിട്ട് ബാധിച്ചത്
  • ചൈനക്കെതിരെ 104 ശതമാനമാണ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്
;

Update: 2025-04-09 09:52 GMT
യുഎസിന്റെ പകരച്ചുങ്കം പ്രാബല്യത്തില്‍
  • whatsapp icon

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫ് പ്രാബല്യത്തില്‍ വന്നു. ഇന്ത്യയുടെ കയറ്റുമതിക്ക് 26 ശതമാനവും ചൈനക്ക് 104 ശതമാനവുമാണ് നികുതി നിരക്ക്.

യുഎസിന്റെ പരസ്പര താരിഫ് 86 രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയെയാണ് ബാധിച്ചത്. വന്‍ തോതില്‍ താരിഫ് ചുമത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് യുഎസ് തീരുവ ചുമത്തിയത്.

താരിഫുകള്‍ 10 ശതമാനം അടിസ്ഥാന നിരക്കില്‍ ആരംഭിക്കുന്നു. ഇത് വാരാന്ത്യത്തില്‍ നടപ്പിലാക്കിയിരുന്നു. എന്നിരുന്നാലും, പല രാജ്യങ്ങളും 11 ശതമാനം മുതല്‍ 84 ശതമാനം വരെ വളരെ ഉയര്‍ന്ന തീരുവകള്‍ നേരിടുന്നു.

ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമായി ഉയര്‍ത്തി. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവും ഉള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതി തീരുവ. ഇതിനൊപ്പം 50 ശതമാനം കൂടി ചുമത്തിയാണ് ട്രംപ് ഭരണകൂടം വ്യാപാര യുദ്ധത്തില്‍ ചൈനയെ ഞെട്ടിച്ചിരിക്കുന്നത്.

ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ആഘാതമാണ് ട്രംപിന്റെ തീരുമാനമുണ്ടാക്കുന്നത്. സെമികണ്ടക്ടറുകള്‍, ചെമ്പ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ചില പ്രധാന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും, ഓട്ടോ പാര്‍ട്‌സ്, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മറ്റ് പ്രധാന കയറ്റുമതി വിഭാഗങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

മരുന്ന് ഇറക്കുമതിക്കും യുഎസ് ഉടന്‍ തന്നെ വലിയ തീരുവകള്‍ പ്രഖ്യാപിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ പകുതിയോളം ഇന്ത്യയാണ് വിതരണം ചെയ്യുന്നത്.

അതേസമയം, ലോകമെമ്പാടുമുള്ള ഓഹരി വിപണികളും താരിഫ് നടപ്പാക്കലിനോട് പ്രതികൂലമായി പ്രതികരിച്ചു. യുഎസ് സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടം രേഖപ്പെടുത്തി. ഏഷ്യന്‍ വിപണികളിലും ഇടിവ് രേഖപ്പെടുത്തി.

Tags:    

Similar News