വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ കര്‍ണാടകയും

  • 'ഇന്‍വെസ്റ്റ് കര്‍ണാടക 2025' ഫെബ്രുവരി 12 മുതല്‍ 14 വരെ
  • സംസ്ഥാന വ്യവസായ മന്ത്രി ഓസ്ട്രേലിയ, ജര്‍മ്മനി, ദക്ഷിണ കൊറിയ അംബാസിഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി
  • വിവിധ കേന്ദ്ര മന്ത്രിമാരുമായും വ്യവസായ മന്ത്രി എം ബി പാട്ടീല്‍ ചര്‍ച്ച നടത്തി

Update: 2024-09-12 03:10 GMT

വ്യാവസായിക, അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായി കേന്ദ്രത്തിന്റെ സഹകരണം തേടി കര്‍ണാടക. സംസ്ഥാന വ്യവസായ മന്ത്രി എം ബി പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രതിനിധി സംഘം ദേശീയ തലസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ മൂന്ന് കേന്ദ്ര മന്ത്രിമാരുമായും വിദേശ നയതന്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തി.

''ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ കര്‍ണാടകയുടെ സ്ഥാനം ഉയര്‍ത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പുകളാണ് ഈ ഇടപെടലുകള്‍,'' പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫെബ്രുവരി 12 മുതല്‍ 14 വരെ നടക്കാനിരിക്കുന്ന 'ഇന്‍വെസ്റ്റ് കര്‍ണാടക 2025' ഉച്ചകോടിയില്‍ പങ്കാളികളായി പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് മന്ത്രി ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പ് ഗ്രീന്‍, ജര്‍മ്മനിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ജോര്‍ജ്ജ് എന്‍സ്വെയ്ലര്‍, ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചാങ് ജെ-ബോക്ക് എന്നിവരെ കണ്ടു.

ഓസ്ട്രേലിയന്‍ പ്രതിനിധിയുമായുള്ള ചര്‍ച്ചകള്‍ വിദ്യാഭ്യാസം, എയ്റോസ്പേസ്, ബയോടെക്നോളജി, ഐടി എന്നിവയിലെ സഹകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജര്‍മ്മന്‍ നയതന്ത്രജ്ഞനുമായുള്ള കൂടിക്കാഴ്ചയില്‍ പുനരുപയോഗ ഊര്‍ജം, കാലാവസ്ഥാ പ്രവര്‍ത്തനം, സുസ്ഥിര വികസനം എന്നിവയിലെ സഹകരണം ചര്‍ച്ചയായി. അതേസമയം ദക്ഷിണ കൊറിയന്‍ അംബാസഡറുമായുള്ള ചര്‍ച്ചകള്‍ സാങ്കേതികവിദ്യയിലും നവീകരണത്തിലും കേന്ദ്രീകരിച്ചു.

പ്രതിരോധ കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും കര്‍ണാടകയിലെ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിപുലീകരിക്കുന്നതിനും വേണ്ടി അഭ്യര്‍ത്ഥിച്ച് പാട്ടീല്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തി.

ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍സെന്റീവുകള്‍ (ഫെയിം 3) വേഗത്തില്‍ നടപ്പിലാക്കുന്നതിനും അര്‍ദ്ധചാലക പദ്ധതിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അദ്ദേഹം ഘനവ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമിയോട് അഭ്യര്‍ത്ഥിച്ചു.

ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ ചര്‍ച്ചയില്‍, ചെറുകിട കയറ്റുമതിക്കാര്‍ക്കുള്ള വിമാന ചരക്കിന്റെ ജിഎസ്ടി റദ്ദാക്കണമെന്നും ഇലക്ട്രോണിക്‌സ് ഇറക്കുമതി താരിഫ് കുറയ്ക്കണമെന്നും പാട്ടീല്‍ ആവശ്യപ്പെട്ടു.

പ്രതിനിധി സംഘം വൈകുന്നേരം നിക്ഷേപക റോഡ്ഷോയും നടത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് സെല്‍വകുമാര്‍, വ്യവസായ വകുപ്പ് കമ്മീഷണര്‍ ഗുഞ്ജന്‍ കൃഷ്ണ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Tags:    

Similar News