ആപ്പിളിനെയും വിരട്ടി ട്രംപ്; കമ്പനി യുഎസില്‍ 500 ബില്യണ്‍ നിക്ഷേപിക്കും

  • 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആപ്പിള്‍ പ്രഖ്യാപിച്ചു
  • ഹൂസ്റ്റണില്‍ ഒരു പുതിയ ഫാക്ടറി ആപ്പിള്‍ നിര്‍മ്മിക്കും
  • ആപ്പിളിന്റെ നിര്‍മ്മാണം മെക്‌സിക്കോയില്‍ നിന്ന് യുഎസിലേക്ക് മാറ്റും

Update: 2025-02-25 04:13 GMT

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളറിലധികം യുഎസില്‍ നിക്ഷേപിക്കുമെന്ന് ആപ്പിള്‍. ഇതില്‍ 20,000 പേരെ നിയമിക്കാനും ടെക്‌സസില്‍ ഒരു പുതിയ സെര്‍വര്‍ ഫാക്ടറി നിര്‍മ്മിക്കാനുമുള്ള പദ്ധതികളും ഉള്‍പ്പെടുന്നു.കമ്പനിക്കെതിരെ ട്രംപിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പ്രഖ്യാപനം എന്ന് കരുതുന്നു.

ടെക് ഭീമനായ ആപ്പിളിന്റെ നിര്‍മ്മാണം മെക്‌സിക്കോയില്‍ നിന്ന് യുഎസിലേക്ക് മാറ്റുമെന്ന് കമ്പനിയുടെ സിഇഒ ടിം കുക്ക് തനിക്ക് വാഗ്ദാനം ചെയ്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. താരിഫ് അടയ്ക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനാണ് കമ്പനി അങ്ങനെ ചെയ്യുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ചൈനയില്‍ നിര്‍മ്മിച്ച ഐഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് ഈ നീക്കം.

ആപ്പിളിന്റെ പ്രഖ്യാപനത്തില്‍ നിരവധി പ്രധാന കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൂസ്റ്റണില്‍ ഒരു പുതിയ ഫാക്ടറിയുടെ നിര്‍മ്മാണമാണ്. ഇത് 2026 ല്‍ തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. അത് ആപ്പിള്‍ ഇന്റലിജന്‍സിനെ ശക്തിപ്പെടുത്തുന്നതിനുള്ള സെര്‍വറുകള്‍ നിര്‍മ്മിക്കും. ഈ ഫാക്ടറി 'ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍' സൃഷ്ടിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

2018 ന്റെ തുടക്കത്തില്‍ - ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് - ആപ്പിള്‍ നടത്തിയ ഒരു പ്രഖ്യാപനത്തിന് സമാനമാണ് ഈ പ്രഖ്യാപനം. യുഎസില്‍ 350 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നതിന്റെ ഭാഗമായി 20,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ സമയത്ത് ഐഫോണുകളെ ബാധിച്ചേക്കാവുന്ന ഒരു താരിഫിനെക്കുറിച്ചും ട്രംപ് ആലോചിച്ചിരുന്നു. എന്നാല്‍ തന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹം ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

Tags:    

Similar News