കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പിഎസ്‌സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി
പിഎസ്‌സിയിലൂടെ നിയമനം നേടിയ 100 ലധികം പേർ അയോഗ്യരാവും
കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ്‌സി ലിസ്റ്റും നിയമനവും കേരള ഹൈക്കോടതി റദാക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി.എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ്.
മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ്‌സി ലിസ്റ്റില്‍ അയോഗ്യരായവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. യോഗ്യത ഉണ്ടായിട്ടും നിയമനത്തിൽ പരിഗണിക്കാത്തതിനെതിരെ തൃശൂര്‍ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദീന്‍ എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇതോടെ പിഎസ് സിയിലൂടെ നിയമനം നേടിയ 100 ലധികം പേർ അയോഗ്യരാവും. അയോഗ്യരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പിഎസ്‌സി ലിസ്റ്റ് കോടതി ദുര്‍ബലപ്പെടുത്തി. യോഗ്യരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും അതില്‍ നിന്ന് നിയമനം നടത്താനും കോടതി ഉത്തരവിട്ടു.