വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 10)

ജാഗ്രതയോടെ ഇന്ത്യന്‍ വിപണി

Update: 2024-09-10 02:20 GMT

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍, യഎസ് സമ്പദ്ഘടനയിലെ മാന്ദ്യഭീഷണി തുടങ്ങിയവ മൂലം നിക്ഷേപകര്‍ വളരെ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ജോബ് ഡേറ്റ ഉള്‍പ്പെടെ യുഎസ് സമ്പദ്ഘടനയില്‍നിന്നു പുറത്തുവന്ന കണക്കുകള്‍, കാല്‍ ശതമാനം പലിശ നിരക്ക് വെട്ടിക്കുറവ് അപാര്യപ്തമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.

ഈയാഴ്ചയില്‍ ഇന്ത്യയുള്‍പ്പെടെ ആഗോള സമ്പദ്ഘടനയില്‍നിന്നു പണപ്പെരുപ്പക്കണക്കുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ഡേറ്റ എത്താനിരക്കേ ഇന്ത്യന്‍ ഓഹരിവിപണി വളരെ ജാഗ്രതയോടെയാണ് നീങ്ങുന്നത്. നാളെയാണ് യുഎസ് പണപ്പെരുപ്പക്കണക്കുകള്‍ എത്തുക.

എന്തായാലും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കു വെട്ടിക്കുറവായിരിക്കും വിപണികള്‍ക്ക് ഇനി ദിശ നല്‍കുക. സെപ്റ്റംബര്‍ 18 വരെ ഇതേ രീതിയില്‍ ഉയര്‍ച്ചതാഴ്ചകളിലൂടെ ഇന്ത്യന്‍ വിപണി നീങ്ങുവാനാണ് സാധ്യത.

ഇന്ത്യന്‍ വിപണി ഇന്നലെ

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ചുമാര്‍ക്ക് സൂചികയായ നിഫ്റ്റി മൂന്നു ദിവസത്തെ ഇടിവ് അവസാനിപ്പിച്ച് 24900 പോയിന്റിനു മുകളില്‍ ഇന്നലെ ക്ലോസ് ചെയ്തിരിക്കുകയാണ്. ഇന്നലെ 84.25 പോയിന്റ് മെച്ചത്തോടെ നിഫ്റ്റി 24936.4 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്നലെ ഒരവസരത്തില്‍ 24753.15 പോയിന്റുവരെ താഴ്ന്നിരുന്നു. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് 24852.15 പോയിന്റായിരുന്നു.

ബാങ്കിംഗ് മേഖലയാണ് ഇന്നലെ വിപണിക്കു തുണയായത്. ഇതോടൊപ്പം കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജിയും നല്ല പിന്തുണ നല്‍കിയതാണ് നിഫ്റ്റിയെ തിരിച്ചുവരവിനു സഹായിച്ചത്. അതേ സമയം ആഗോള വിപണികളുടെ ചുവടുപിടിച്ച് ഐടി മേഖലയില്‍ വന്‍ വില്‍പ്പനയാണ് ദൃശ്യമായത്. ഹെല്‍ത്ത്കെയര്‍, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ഓഹരികള്‍ തുടങ്ങിയവയെല്ലാം ഐടി മേഖലയുടെ വഴിയേയായിരുന്നു. ഇവയെല്ലാം ചേര്‍ന്ന് നിഫ്റ്റിയുടെ നേട്ടത്തെ പരിമിതപ്പെടുത്തി.

ഹിന്ദുസ്ഥാന്‍ ലീവര്‍, ഐസിഐസിഐ ബാങ്ക് ഐടിസി, ബ്രിട്ടാനിയ തുടങ്ങിയ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്, സ്മോള്‍ കാപ് ഓഹരികളും സൂചികകളും ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 375.61 പോയിന്റ് (0.46 ശതമാനം) നേട്ടത്തോടെ 81559.54 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റിക്ക് ഇന്നലത്തെ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ 25000 പോയിന്റിനു മുകളിലേക്ക് എത്തുവാന്‍ പ്രയാസമുണ്ടാവില്ല. ആദ്യ റെസിസ്റ്റന്‍സ് 25080 പോയിന്റിലാണ്. ഇതിനു മുകളിലേക്കു പോയാല്‍ 25170 പോയിന്റിലേക്ക് ഉയരാം. റിക്കാര്‍ഡ് ഉയര്‍ച്ചയായ 25333.65 -25373 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

നിഫ്റ്റി താഴുകയാണെങ്കില്‍ 24750- 24800 തലത്തില്‍ പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 25500- 24600 തലത്തിലും പിന്തുണ ലഭിക്കും. ഏറ്റവും മോശം സാഹചര്യത്തില്‍ 24350 പോയിന്റിലേക്ക് താഴാം.

ആഗോള വിപണിയിലെ നീക്കങ്ങള്‍ പരിഗണിച്ചാല്‍ ശക്തമായ ഇടിവോ ശക്തമായോ മുന്നേറ്റമോ പ്രതീക്ഷിക്കേണ്ടതില്ല.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 54.3 ആണ്. ബുള്ളീഷ് മോഡില്‍ നിന്ന് ന്യൂട്രല്‍ മോഡിലേക്കു നിഫ്റ്റി വീണിരിക്കുകയാണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: വെള്ളിയാഴ്ച 51000 പോയിന്റിനു താഴേയ്ക്കു പോയ ബാങ്ക് നിഫ്റ്റി ഇന്നലെ തിരികെ വന്നിരിക്കുകയാണ്. ഇന്നലെ 540.95 പോയിന്റ് നേട്ടത്തോടെ 51117.80 പോയിന്റിലാണ് ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെത്തെ മൊമന്റം തുടര്‍ന്നാല്‍ ബാങ്ക് നിഫ്റ്റിക്ക് 51400 പോയിന്റില്‍ ആദ്യ റെസിസ്സന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 51659 പോയിന്റില്‍

ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 50800 പോയിന്റിലും തുടര്‍ന്ന് 50450- 50350 തലത്തിലും പിന്തുണ കിട്ടും.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 50.57 ആണ്. ബെയറീഷില്‍നിന്നു ന്യൂട്രല്‍ സോണിലേക്കു ബാങ്ക് നിഫ്റ്റി എത്തിയിരിക്കുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 13 പോയിന്റ് താഴ്ന്നുനില്‍ക്കുകയാണ്. താഴ്ന്നതോ ഫ്ളാറ്റ് ആയോ ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് വെള്ളിയാഴ്ച 6.44 ശതമാനം ഉയര്‍ച്ചയോടെ 14.24 ലെത്തി. വെള്ളിയാഴ്ച 15.22 ആയിരുന്നു. വെള്ളിയാഴ്ച ശക്തമായ തിരുത്തലിനു ശേഷം ഇന്നലെ വിപണി മെച്ചപ്പെട്ടിരിക്കുകയാണ്. നിഫ്റ്റി 25000 പോയിന്റിലേക്ക് തിരിച്ചെത്തുവാനുള്ള ശ്രമത്തിലാണ്. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) തിങ്കളാഴ്ച 0.96 ആയി. വെള്ളിയാഴ്ചയിത് 0.92 ആയിരുന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാം സമ്മിശ്രമായിരുന്നു ഇന്നലെ. ഐടി കമ്പനി ഇന്‍ഫോസിസ് 0.35 ശതമാനം മെച്ചപ്പെട്ടപ്പോള്‍ വിപ്രോ 0.64 ശതമാനം താഴ്ന്നു. ഐസിഐസിഐ ബാങ്ക് രണ്ടു ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 1.65 ശതമാനവും ഡോ. റെഡ്ഡീസ് 0.52 ശതമാനവും മെച്ചപ്പെട്ടു. യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 0.45 ശതമാനവും യാത്ര ഓണ്‍ലൈന്‍ 1.92 ശതമാനവും ഉയര്‍ച്ച നേടി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറ്റമില്ലാതെയാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണികള്‍

യുഎസ് വിപണിയില്‍ 2024-ലെ ഏറ്റവും മോശമായ വാരത്തില്‍നിന്നാണ് വിപണി ഇന്നലെ ശക്തമായി തിരിച്ചുവന്നിട്ടുള്ളത്.

ഇന്നലെ രാവിലെ ഇരുന്നൂറിലധികം പോയിന്റ് മെച്ചത്തോടെ ഓപ്പണ്‍ ചെയ്ത് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് തുടര്‍ന്ന സ്ഥിരതയോടെ മെച്ചപ്പെടികയായിരുന്നു. ദിവസത്തിനൊടുവില്‍ ഡൗ 484.18 പോയിന്റ് മെച്ചത്തോടെ 40829.59 പോയിന്റില്‍ ക്ലോസ് ചെയ്തു.

തുടര്‍ച്ചയായ നാലു ദിവസത്തെ ഇടിവിനുശേഷം നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ 193.77 പോയിന്റ് ( 1.16 ശതമാനം) മെച്ചപ്പെട്ടപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക 62.63 പോയിന്റ് (1.16 ശതമാനം) നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം നേരിയ താഴ്ചയിലാണ് നീങ്ങുന്നത്.

വെള്ളിയാഴ്ച യൂറോപ്യന്‍ വിപണികള്‍ എല്ലാം മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 89.37 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 298.95 പോയിന്റും സിഎസി ഫ്രാന്‍സ് 72.96 പോയിന്റും ജര്‍മന്‍ ഡാക്സ് 141.66 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ ഫ്യൂച്ചേഴ്സും നേരിയ ചുവപ്പിലാണ്.

ഏഷ്യന്‍ വിപണികള്‍

ഇന്നലെ രാവിലെ അഞ്ഞൂറോളം പോയിന്റ് താഴ്ന്ന് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി 175.72 പോയിന്റ് താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ഇന്നു രാവിലെ പോസീറ്റീവായി ഓപ്പണ്‍ ചെയ്ത നിക്കി 285 പോയിന്റ് നേട്ടത്തിലാണ് നീങ്ങുന്നത്. കൊറിയന്‍ കോസ്പി ആറു പോയിന്റു ഉയര്‍ന്നു നില്‍ക്കുന്നു. സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്സ് 37.6 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 5.5 പോയിന്റും താഴ്ന്നു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

രണ്ടു ദിവസത്തെ തുടര്‍ച്ചായ നെറ്റ് വില്‍പ്പനയ്ക്കുശേഷം വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ1176.55 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. അവര്‍ ഇന്നലെ 14679.24 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 13502.39 കോടിയുടേത് വില്‍ക്കുകയും ചെയ്തു. സെപ്റ്റംബറില്‍ ഇതോടെ അവരുടെ നെറ്റ് വാങ്ങല്‍ 3407.07 കോടി രൂപയായി ഉയര്‍ന്നു.

ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും ഇന്നലെ വാങ്ങലുകാരായിരുന്നു. അവര്‍ ഇന്നലെ 12172.78 കോടി രൂപയുടെ ഓഹരി വാങ്ങുകയും 10415.76 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വാങ്ങല്‍ 1757.02 കോടി രൂപ. ഇതോടെ സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള അവരുടെ നെറ്റ് വാങ്ങല്‍ 9119.22 കോടി രൂപയായി ഉയര്‍ന്നു.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ അവരുടെ നിക്ഷേപശേഖരം അഴിച്ചു പണിയുകയാണ്. നെറ്റ് വില്‍പ്പനക്കാരാണെങ്കിലും ചില മേഖലകളില്‍ അവര്‍ നിക്ഷേപം നടത്തിവരികയാണ്. ഓഗസ്റ്റില്‍ അവര്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍ 5297 കോടി രൂപയാണ് നിക്ഷേപിച്ചത്. ടെക്നോളജി ( 4529 കോടി രൂപ),സര്‍വീസസ് ( 4251 കോടി രൂപ), ധനകാര്യ സേവനം ( 2782 കോടി രൂപ),ഹെല്‍ത്ത്കെയര്‍ (2369 കോടി രൂപ), എഫ്എംസിജി (1815 കോടി രൂപ) തുടങ്ങിയവയാണ് അവരുടെ നിക്ഷേപമേഖലകള്‍. പവര്‍, മൈനിംഗ്, മെറ്റല്‍, ഓട്ടോ തുടങ്ങിയ മേഖലകളില്‍ അവര്‍ വന്‍ വില്‍പ്പനക്കാരായിരുന്നു.

കമ്പനി വാര്‍ത്തകള്‍

ബജാജ് ഹൗസിംഗ് ഫിനാന്‍സ്: ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ 6560 കോടി രൂപയുടെ കന്നി പബ്ളിക് ഇഷ്യുവിന്, അത് ഓപ്പണ്‍ ചെയ്തു നാലു മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണമായും സബ്സ്‌ക്രൈബ് ചെയ്തു. ഇഷ്യു 11-ന് അവസാനിക്കും. റീട്ടെയില്‍ വിഭാഗത്തില്‍ 1.5 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. പ്രൈസ് ബാന്‍ഡ് 66-70 രൂപയാണ്.

ക്രൂഡോയില്‍ വില

2023 ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ ക്രൂഡോയില്‍ എത്തിയിരിക്കുകയാണ്. ക്രൂഡോയില്‍ വില തുടര്‍ച്ചയായ രണ്ടാം ദിവസവും മെച്ചപ്പെട്ടു. ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 72.17 ഡോളറാണ്. തിങ്കളാഴ്ച രാവിലെയിത് 72.01 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 68.98 ഡോളറുമാണ്. തിങ്കളാഴ്ച രാവിലെ 68.67 ഡോളറായിരുന്നു.

ബ്രെന്റ് ക്രൂഡോയില്‍ താമസിമില്ലാതെ ബാരലിന് 60 ഡോളര്‍ റേഞ്ചിലേക്ക് എത്തുമെന്ന ആഗോള ക്രൂഡോയില്‍ ട്രേഡര്‍മാരായ ട്രഫിഗ്വരയുടെ ആഗോള ഓയില്‍ തലവന്‍ ബെന്‍ ലക്കോക്ക് അഭിപ്രായപ്പെടുന്നു. സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യ പസിഫിക് പെട്രോളിയം കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം. ക്രൂഡോയില്‍ വിപണിയുടെ മൂഡ് ബെയറീഷ് ആണ്. ചൈനീസ് ഡിമാണ്ട് സംബന്ധിച്ച ആശങ്കകളാണ് ഈ മനോഭാവത്തിലേക്ക് വിപണിയെ എത്തിച്ചതെന്നും അദ്ദേഹം പറയുന്നു. ബ്രെന്റ് ക്രൂഡിന് നാലാം ക്വാര്‍ട്ടറിലെ വില ലക്ഷം നേരത്തെ കണക്കാക്കിയിരുന്ന 85 ഡോളറില്‍നിന്നു 80 ഡോളറായി മോര്‍ഗന്‍ സ്റ്റാന്‍ലി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ക്ക് നോണ്‍ ഒപ്പെക് രാജ്യങ്ങളുടെ ഉത്പാദന,സപ്ലൈയില്‍ നിയന്ത്രണമൊന്നുമില്ലാത്തതിനാല്‍ ഒരു പരിധിയില്‍ കവിഞ്ഞ് എണ്ണവിലയെ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുകയില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.

ഇന്ത്യന്‍ രൂപ ഇന്നലെ

ഇന്ത്യന്‍ രൂപ തിങ്കളാഴ്ച ഡോളറിനെതിരേ മാറ്റമില്ലാതെ തുടര്‍ന്നു. ഡോളറിന് 83.95 രൂപ എന്ന നിലയിലാണ് ക്ലോസിംഗ്. വ്യാഴാഴ്ച ഡോളറിനു 83.99 വരെ എത്തിയ രൂപയെ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ രക്ഷിച്ചു. ക്രൂഡോയില്‍ വില കൂത്തനെയിടഞ്ഞതും ഓഹരി വിപണിയില്‍ വിദേശനിക്ഷേപകര്‍ വാങ്ങലുകാരായതും രൂപയ്ക്ക് തുണയായി.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News