രാജ്യത്തെ വൈദ്യുത ക്ഷാമം 1% ല്‍ താഴെ മാത്രം: കേന്ദ്ര മന്ത്രി ആര്‍ കെ സിംഗ്

  • പത്തൊമ്പത് മാസത്തിനുള്ളില്‍ 29 ദശലക്ഷം വീടുകളെ ബന്ധിപ്പിച്ചുകൊണ്ട് വൈദ്യുതി ലഭ്യത ഉറപ്പാക്കി.
  • ഒന്‍പത് വര്‍ഷത്തിനിടെ ഊര്‍ജ്ജ മേഖലയില്‍ നടത്തിയ മൊത്തം നിക്ഷേപം ഏകദേശം 17 ലക്ഷം കോടി.
  • 243 ജിഗാവാട്ടാണ് വൈദ്യുത ആവശ്യകത
;

Update: 2024-01-23 12:15 GMT

വികസിത രാജ്യവും വികസ്വര രാജ്യവും തമ്മിലുള്ള വ്യത്യാസം വികസിത രാജ്യങ്ങളില്‍ ലോഡ് ഷെഡിംഗില്ല എന്നുള്ളതാണെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍ കെ സിംഗ്. ഒരു രാജ്യത്തിന് ആവശ്യമുള്ള ഊര്‍ജ്ജമില്ലെങ്കില്‍ വികസിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ 2014 കാലത്ത് 4.5 ശതമാനമായിരുന്ന വൈദ്യുത ക്ഷാമം അത് 1 ശതമാനത്തില്‍ താഴെയായി കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഊര്‍ജ്ജ മേഖലയില്‍ നടത്തിയ മൊത്തം നിക്ഷേപം ഏകദേശം 17 ലക്ഷം കോടിയാണെന്നും നിര്‍മാണത്തിലിരിക്കുന്ന ശേഷി 17.5 ലക്ഷം കോടി രൂപ കൂടി മൂല്യമുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. 2014 ല്‍ 130 ജിഗാവാട്ടായിരുന്നു ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകതയെങ്കില്‍ ഇന്ന് അത് 243 ജിഗാവാട്ടാണ്. 2030 ഓടെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യം 400 ജിഗാവാട്ട് കടക്കാന്‍ സാധ്യതയുണ്ട്, ഇത് സമ്പദ് വ്യവസ്ഥയുടെ അതിവേഗ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷം ഒമ്പത് ശതമാനം വര്‍ദ്ധിച്ചു, ഈ വര്‍ഷം 10 ശതമാനം വളര്‍ന്നു. പ്രതിദിന അടിസ്ഥാനത്തില്‍, ആവശ്യം മുന്‍ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ എട്ട് ജിഗാവാട്ട് - 10 ജിഗാവാട്ട് കൂടുതലാണ്. ഇന്ത്യയെപ്പോലെ വലുതും വേഗത്തില്‍ വളരുന്നതുമായ മറ്റൊരു വിപണിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വളര്‍ന്നുവരുന്ന ഈ ആവശ്യം നിറവേറ്റാന്‍ രാഷ്ട്രം മതിയായ ശേഷി കൂട്ടിച്ചേര്‍ക്കുമെന്ന് സിംഗ് പറഞ്ഞു. '2030 ഓടെ പുനരുപയോഗിക്കാവുന്ന ശേഷി 500 ജിഗാവാട്ട് കടക്കും. ഇതിനകം ഏഴ് ദശലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മതിയായ ശക്തി ഇല്ലെങ്കിൽ ഒരു രാജ്യത്തിനും വികസിക്കാനാവില്ല. ഇന്ത്യയിലെ വൈദ്യുതി ക്ഷാമം 2014-ൽ 4.5 ശതമാനം ആയിരുന്നത് ഇന്ന് 1 ശതമാനം ആയി കുറഞ്ഞു. പത്തൊമ്പത് മാസത്തിനുള്ളില്‍ 29 ദശലക്ഷം വീടുകളെ ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ വൈദ്യുതി ലഭ്യത ഉറപ്പാക്കി, ഊര്‍ജ്ജ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ ഊര്‍ജ്ജ ലഭ്യതയാണിതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി വിശേഷിപ്പിച്ചുവെന്നും ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ മന്ത്രി അഭിപ്രായപ്പെട്ടു.

ഏകദേശം 194 ജിഗാവാട്ട് വൈദ്യുതി ശേഷി ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആയിട്ടുണ്ട്. അതില്‍ 107 ജിഗാവാട്ട് പുനരുപയോഗിക്കാവുന്നവയാണ്. കൂടാതെ, 193,0000 സര്‍ക്യൂട്ട് കിലോമീറ്റര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മ്മിച്ചു. ഇത് ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഗ്രിഡായി മാറുകയും ചെയ്തു. വൈദ്യുതി കൈമാറ്റ ശേഷി 36 ജിഗാവാട്ടില്‍ നിന്ന് 117 ജിഗാവാട്ടായി ഉയര്‍ത്തി.

സര്‍ക്കാര്‍ 3,000 സബ് സ്റ്റേഷനുകള്‍ കൂട്ടിച്ചേര്‍ത്തു, 4000 സബ് സ്റ്റേഷനുകള്‍ നവീകരിച്ചു, 5.5 ലക്ഷം സര്‍ക്യൂട്ട് കിലോമീറ്റര്‍ എല്‍ടി ലൈനുകള്‍, 2.5 ലക്ഷം സര്‍ക്യൂട്ട് കിലോമീറ്റര്‍ എച്ച്ടി ലൈനുകള്‍, 7.5 ലക്ഷം ട്രാന്‍സ്‌ഫോര്‍മറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ചേര്‍ത്തു. ഇതോടെ ഗ്രാമീണ മേഖലയിലെ വൈദ്യുതി ലഭ്യത 2015 ലെ 12.5 മണിക്കൂറില്‍ നിന്ന് 21 മണിക്കൂറായും നഗരപ്രദേശങ്ങളില്‍ 23.8 മണിക്കൂറായും ഉയര്‍ത്താന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പുനരുപയോഗിക്കാവുന്ന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. നിലവില്‍ 187 ജിഗാവാട്ടാണ് പുനരുപയോഗ ശേഷി. 1930-ഓടെ ഊര്‍ജ്ജ ശേഷിയുടെ 40 ശതമാനം ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്ന് ലഭ്യമാക്കുമെന്നായിരുന്നു ഉറപ്പ് നല്‍കിയത്. നിലവില്‍ ഊര്‍ജ്ജ ശേഷിയുടെ 44 ശതമാനം ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്നാണ്. 2030 ഓടെ ശേഷിയുടെ 65 ശതമാനം ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാക്കും.

Tags:    

Similar News